ഉത്തർപ്രദേശിലെ വോട്ടർമാർ ആർക്കൊപ്പം, ഒരു ഭരണ മാറ്റം ആഗ്രഹിക്കുന്നുണ്ടോ?
February 9 | 09:46 PM
കാഴ്ചവട്ടം
മുഹമ്മദ് ബഷീർ
2024ലെ പൊതു തിരഞ്ഞെടുപ്പിന്റെ സൂചകമായാണ് ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പ് ഫലത്തെ മിക്ക തിരഞ്ഞെടുപ്പ് നിരീക്ഷകരും കാണുന്നത്.ചിലർ കരുതുന്നത് പോലെ ഉത്തർപ്രദേശിലെ വോട്ടർമാർ ഒരു ഭരണ മാറ്റം ആഗ്രഹിക്കുന്നുണ്ടോ? ആകെയുള്ള 403 സീറ്റുകളിൽ ഭരണത്തിലെത്താനുള്ള മാന്ത്രിക സംഖ്യയായ 202ൽ എത്താൻ ഏതു പാർട്ടിക്കാവും? ഉത്തരം എന്ത് തന്നെ ആയാലും യു പി നിയമസഭാ തെരഞ്ഞെടുപ്പ് ഭരണ കക്ഷിയായ ബി ജെ പി ക്ക് എളുപ്പം മറികടക്കാനാവുമെന്ന് കരുതാനാവില്ല. ശക്തമായ ചതുഷ്കോണ മത്സരവും മതാടിസ്ഥാനത്തിലുള്ള വോട്ട് വിഭജനവും പ്രതീക്ഷയോടെ ബി ജെ പി ഉറ്റു നോക്കുകയാണ് എന്നാണ് അണിയറയിൽ കേൾക്കുന്നത്.
ഉത്തർപ്രദേശിന്റെ രാഷ്ട്രിയ ചിത്രം ഇന്നത്തെ നിലയിൽ മാറിയതിന് പിന്നിൽ 1980-90കളിലെ ജാതി -മത -രാഷ്ട്രിയ പ്രക്ഷോഭങ്ങളുടെ നീണ്ട ചരിത്രമുണ്ട്. വർഗീയകലാപങ്ങളും, ബാബിരിമസ്ജിദ് -രാമജന്മഭൂമി പ്രക്ഷോഭങ്ങളുടെ പരിസമാപ്തിയും , മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിന്റെ പ്രയോഗവും യു പി രാഷ്ട്രിയത്തിന്റെ
ഗതിമാറ്റിയപ്പോൾ നേട്ടം കൊയ്തത് ബി ജെ പി യും,സമാജ് വാദി പാർട്ടിയും, ബിഎസ് പി യും. അന്ന് വരെ യു പി അടക്കിവാണിരുന്ന കോൺഗ്രസ് ആവട്ടെ നാലാം സ്ഥാനക്കാരായിമാറി.1985ൽ എൻ ഡി തിവാരിക്ക് ശേഷം ഒരു മുഖ്യമന്ത്രിയെ അവരോധിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല!
ഫെബ്രുവരി 10ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന പടിഞ്ഞാറൻ യു പി യിൽ കർഷകരായ ജാട്ട് സമുദായ വോട്ടുകൾ എല്ലാ കക്ഷികൾക്കും ഒരു പോലെ നിർണായകമാണ്. 2017ൽ ബി ജെ പി പടിഞ്ഞാറൻ യു പി യിലെ മിക്ക മണ്ഡലങ്ങളിലും ജയിച്ചു കയറിയത് ഇവരുടെ പിന്തുണയുടെ ബലത്തിലായിരുന്നു. ഒപ്പം 2013ലെ മുസ്സാഫർ നഗർ കലാപത്തെ തുടർന്നുണ്ടായ വർഗീയ ചേരിതിരിവും ബിജെപി യുടെ തിരിച്ചു വരവിനു കളമൊരുക്കി. എന്നാൽ സ്ഥിതിഗതികൾ ഏറെ സങ്കീർണമാണിപ്പോൾ. കർഷക പ്രക്ഷോഭം ജാട്ട് ഉൾപ്പെടെയുള്ള കർഷക ജനവിഭാഗത്തെ ബിജെപി യിൽ നിന്ന് ബഹുദൂരം അകറ്റിയതായാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. കഴിഞ്ഞ തവണ, പടിഞ്ഞാറൻ യു പി യിലെ 70മണ്ഡലങ്ങളിൽ 51ലും വിജയിച്ചു ബി ജെ പി കരുത്തു കാട്ടിയപ്പോൾ, മുന്നണി യായി മത്സരിച്ച എസ് പി-കോൺഗ്രസ് സഖ്യത്തിന് നേടാനായത് 17 സീറ്റുകൾ മാത്രമായിരുന്നു. ബി എസ് പി, ആർ എൽ ഡി കക്ഷികൾക്ക് ഓരോന്ന് വീതവും. 2012 ൽ വെറും 11 സീറ്റ് വിജയിച്ചിടത്താണ് ബിജെപി യുടെ നേട്ടം എന്നോർക്കണം.
കർഷക സമരത്തിന് നേതൃത്വം നൽകിയ ബി കെ യു (ഭാരതീയ കിസാൻ യൂണിയൻ) നേതാവ് രാകേഷ് ടിക്കയത്തിന്റെ പ്രസ്താവന വായിച്ചെടുത്താൽ, കർഷകരോട് നേരിട്ട് ഏതെങ്കിലും പാർട്ടിക്ക് വോട്ട് ചെയ്യാൻ ആവശ്യപെടുന്നില്ലെങ്കിലും, കർഷക വോട്ടുകൾ ബിജെപി വിരുദ്ധ മായിരിക്കണം എന്ന സൂചനയുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ ഗസിപുരിൽ ചേർന്ന കർഷക മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത ബി കെ യുവിന്റെ മറ്റൊരു നേതാവ് നരേഷ് ടിക്കായത്, മുൻപ് ബിജെപി യെ പിന്തുണച്ചതിൽ ഖേദം പ്രകടിപ്പിക്കുകയും ഭാവിയിൽ തെറ്റ് തിരുത്തുമെന്നു ഏറ്റു പറയുകയും ചെയ്തിരുന്നു.
എന്തൊക്കെയായാലും ബിജെപി പ്രതീക്ഷ പുലർത്തുന്ന മത ധ്രുവീകരണത്തെക്കാൾ കർഷക ഏകോപനമായിരിക്കും ഈ പ്രാവശ്യം ഉത്തർപ്രദേശിന്റെ ഭാവി നിർണയിക്കുക.