പാക്കിസ്ഥാൻ പ്രതീക്ഷകൾ തല്ലിക്കെടുത്തിയ പാക്കിസ്ഥാൻകാരൻ റാസ
October 28 | 06:18 AM
പെർത്ത്: അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ ത്രില്ലര്‍ പോരാട്ടത്തിനൊടുവിലാണ് 2022 ട്വന്റി 20 ലോകകപ്പില്‍ സിംബാബ്വെ പാകിസ്താനെ കീഴടക്കിയത്. പാകിസ്താനെ ഒരു റണ്ണിന് കീഴടക്കി ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനല്‍ സാധ്യത സജീവമാക്കി സിംബാബ്വെ. സിംബാബ്വെയുടെ 131 റണ്‍സ് പാകിസ്താന് തെല്ലും വെല്ലുവിളിയാകില്ലെന്നാണ് ആരാധകർ കണക്ക് കൂട്ടിയത്. എന്നാല്‍ പാകിസ്താന്റെ പ്രതീക്ഷകൾ തകര്‍ത്തത് സിക്കന്ദര്‍ റാസ എന്ന ഓള് റൗണ്ടറായിരുന്നു. പാകിസ്താനില്‍ ജനിച്ച സിക്കന്ദര്‍ തന്റെ ജന്മനാടിനെതിരേ പന്ത് കൊണ്ട് തിളങ്ങുന്ന കാഴ്ചയാണ് പെര്‍ത്തില്‍ കാണാനായത്. നാലാം വിക്കറ്റില്‍ ഷദാബ് ഖാനേയും കൂട്ടുപിടിച്ച് ഷാന്‍ മസൂദ് മത്സരത്തില്‍ ഗംഭീരമായാണ് പാകിസ്താനെ തിരികെകൊണ്ടുവന്നത്. എന്നാല്‍ റാസ എറിഞ്ഞ പതിനാലാം ഓവറില്‍ മത്സരത്തിന്റെ ഗതി മാറി. ഓവറിലെ നാലാം പന്തില്‍ ഷദാബ് ഖാനെ പുറത്താക്കി റാസ. എങ്കിലും മൂന്നാമനായി ഇറങ്ങിയ ഷാന്‍ മസൂദ് ക്രീസില്‍ നിലയുറപ്പിച്ചത് പാകിസ്താന് വലിയ പ്രതീക്ഷയാണ് നല്‍കിയത്. വൈകാതെ ആ പ്രതീക്ഷയും റാസ പവലിയനിലേക്ക് മടക്കി. പതിനാറാം ഓവറിലെ ആദ്യ പന്തില്‍ ഷാന്‍ മസൂദിനെ പുറത്താക്കി ചരിത്രവിജയത്തിലേക്ക് ടീമിനെയെത്തിക്കാന്‍ റാസക്കായി.