ജലദോഷപ്പനി വ്യാപകമാകുന്നു; പകർച്ചപ്പനി മുന്നറിയിപ്പ് നൽകി ഐഎംഎ
March 5 | 01:54 PM
ന്യൂഡൽഹി: രാജ്യത്തിന്റെ പല ഭാഗത്തും ജലദോഷപ്പനി വ്യാപകമാകുന്നതായി റിപ്പോർട്ട്. എച്ച് 3എൻ2 വൈറസ് മൂലമുളള പനിയാണ് വ്യാപകമാകുന്നതെന്ന് ഐസിഎംആർ വ്യക്തമാക്കി. ശ്വാസകോശ പ്രശ്നങ്ങളും വിട്ടുമാറാത്ത ചുമയുമാണ് പകർച്ചപ്പനിയുടെ ലക്ഷണങ്ങൾ. തുടർച്ചയായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്നും പകർച്ചപ്പനിക്ക് സാധ്യതയുണ്ടെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി.
ഡൽഹിയിലാണ് കൂടുതൽ ജലദോഷപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അന്തരീക്ഷ മാലിന്യമാണ് പനി വ്യാപകമാകുന്നതിനുളള പ്രധാന കാരണം. കൊവിഡിന് സമാനമായ ലക്ഷണങ്ങളാണ് ജലദോഷപ്പനിക്കുളളത്. ഒരാഴ്ച വരെ നീളുന്നതാണ് പനി. ചുമ, ഛർദി, മനംപുരട്ടൽ, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. 50 വയസ്സിന് മുകളിലുളളവരേയും 15 വയസിന് താഴെയുളളവരേയുമാണ് രോഗം കൂടുതലായി ബാധിക്കുക. ധാരാളം വെളളം കുടിക്കുക, കൈകലുകളുടെ ശുചിത്വം ഉറപ്പാക്കുക, മാസ്ക് ധരിക്കുക, ആൾക്കൂട്ടങ്ങളിൽ പോകുന്നത് ഒഴിവാക്കുക എന്നും ഐസിഎംആർ പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നു.