'പട്ടിണി കിടക്കുന്നവർ കളികാണേണ്ട എന്ന പരാമർശം വരുത്തിവെച്ച വിന ഇന്നലെ നേരിൽകണ്ടു': പന്ന്യൻ രവീന്ദ്രൻ
January 16 | 02:20 PM
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ- ശ്രീലങ്ക ഏകദിനം മത്സരത്തിൽ കാണികൾ കുറഞ്ഞതിന് കായികമന്ത്രിയെ പരോക്ഷമായി വിമർശിച്ച് മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കളിയെ പ്രോത്സാഹിപ്പിക്കേണ്ടവർ നടത്തിയ അനാവശ്യ പരാമർശങ്ങൾക്ക് ഈ ദുസ്ഥിതിക്ക് കാരണമായിട്ടുണ്ടെന്നും നഷ്ടം കെഎസിഎക്ക് മാത്രമല്ല, സർക്കാരിന് കൂടിയാണെന്ന് ഇത്തരം പരാമർശം നടത്തുന്നവർ മനസിലാക്കണമെന്നും ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം കാണാൻ കഴിഞ്ഞവർ മഹാഭാഗ്യവാന്മാരാണെന്ന് പറയാം
വീരാട് കോലിയും ശുഭ്മൻഗില്ലും നിറഞ്ഞാടിയതും
എതിരാളികളെ എറിഞ്ഞൊതുക്കീക്കൊണ്ട് സിറാജ് നടത്തിയ ഉജ്വല പ്രകടനവും വിജയത്തിന്റെ വഴി എളുപ്പമാക്കി.
കളിയിലെ
ഓരോ ഓവറും പ്രത്യേകതകൾനിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. നിർഭാഗ്യത്തിന് ഒഴിഞ്ഞ ഗ്യാലറിയാണ് കളിക്കാരെ സ്വീകരിച്ചത്.
ഇത് പരിതാപകരമാണ്. പ്രധാനപ്പെട്ട മൽസരങൾ നേരിൽകാണാൻ
ആഗ്രഹിക്കുന്നവർക്ക് ഇത് തിരിച്ചടിയാകും. കളിയെ പ്രോൽസാഹിപ്പിക്കേണ്ടവർ നടത്തിയ അനാവശ്യ പരാമർശങ്ങൾ ഈ ദുസ്ഥിതിക്ക് കാരണമായിട്ടുണ്ട്.
കായിക രംഗത്തെ പരമാവധി പ്രോൽസാഹിപ്പിക്കുവാൻ ബാധ്യതപ്പെട്ടവർ
കായിക പ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കരുത്.
വിവാദങൾക്ക് പകരം വിവേകത്തിന്റെ വഴി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.
“പട്ടിണി കിടക്കുന്നവർ കളികാണേണ്ട”” “എന്ന പരാമർശം . വരുത്തിവെച്ച വിന ഇന്നലെ നേരിൽകണ്ടു.
നാൽപതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത്
ആറായിരമായി ചുരുങ്ങിയതി ൽ വന്ന നഷ്ടം കെ സി എ ക്ക് മാത്രമല്ല സർക്കാറിന് കൂടിയാണെന്ന് പരാമർശക്കാർ ഇനിയെങ്കിലൂം മനസ്സിലാക്കണം.
ഇന്റർ നാഷനൽ മൽസരങൾ നഷ്ടപ്പെട്ടാൽ നഷ്ടം ക്രിക്കറ്റ് ആരാധകർക്കും സംസ്ഥാന സർക്കാരിനുമാണ്.
പാവപ്പെട്ടവർക്കും മറ്റെല്ലാ ജനവിഭാഗങൾക്കും കളി കാണാൻ സൗകര്യം ഒരുക്കുവാനുള്ള ഉത്തരവാദിത്വം കേരളത്തിലെ സർക്കാറിനുമുണ്ടെന്ന് പന്ന്യൻ രവീന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു. ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് മൽസരത്തിന്റെ ടിക്കറ്റ് നികുതി വർദ്ധനവിനെ കുറിച്ചുള്ള കായിക മന്ത്രിയുടെ പ്രതികരണം ഒട്ടും ഉചിതമായില്ലെന്ന് പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കിയിരുന്നു.