'2024 ൽ അവരെ പാഠം പഠിപ്പിക്കും, ബിജെപിയെ പരാജയപ്പെടുത്താൻ ഒരുമിച്ച് നിൽക്കണം'; ദ്രാവിഡ മാതൃക രാജ്യം മുഴുവൻ വ്യാപിപ്പിക്കണമെന്ന് എം.കെ സ്റ്റാലിൻ
March 11 | 04:37 PM
ചെന്നൈ: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ ഒരുമിച്ച് നിൽക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. 2024 അവരെ പാഠം പഠിപ്പിക്കും. രാജ്യത്ത് നിരപരാധികളായ മുസ്ലിംകളെ പത്തും ഇരുപതും കൊല്ലം വിചാരണയില്ലാതെ തടവിലിടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ നിയമം പാസാക്കിയിട്ടുണ്ട്. എന്നാൽ അതിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. മതം കൊണ്ട് രാജ്യത്ത് വെറുപ്പ് പടർത്താൻ ചിലർ ശ്രമിക്കുന്നുണ്ട്. ദ്രാവിഡ ഭരണമാതൃക രാജ്യം മുഴുവൻ വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെന്നൈ വൈ എം സി എ ഗ്രൗണ്ടിൽ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു എം.കെ സ്റ്റാലിൻ. അണ്ണാദുരൈയുെം കരുണാനിധിയും ഇസ്ലാമിനെ പഠിച്ച് ആണ് ദ്രാവിഡ രാഷ്ട്രീയം പയറ്റിയത്. കലൈഞ്ജറെയും അണ്ണാ അവർകളെയും വളർത്തിയത് ഇസ്ലാമിക സമൂഹമാണ്. ചെറുപ്പത്തിൽ മുസ്ലിംകൾ മികച്ച പിന്തുണയും സഹകരണവും നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിംകളും ദ്രാവിഡ രാഷ്ട്രീയവും തമ്മിലുളള ബന്ധം തകർക്കാൻ ആർക്കുമാകില്ല. ഒരേ മതം നടപ്പാക്കാൻ ശ്രമിക്കുന്നവർ നാടിന്റെ ശത്രുക്കളാണ്. ഇന്ത്യയുടെ വൈവിധ്യവും സാമൂഹിക നീതിയും തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
'രാജ്യത്ത് നിരപരാധികളായ മുസ്ലിംകളെ പത്തും ഇരുപതും കൊല്ലം വിചാരണയില്ലാതെ തടവിലിടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ നിയമം പാസാക്കിയിട്ടുണ്ട്. എന്നാൽ അതിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. മതം കൊണ്ട് രാജ്യത്ത് വെറുപ്പ് പടർത്താൻ ചിലർ ശ്രമിക്കുന്നുണ്ട്. 2024 ലെ തെരഞ്ഞെടുപ്പ് അവരെ പാഠം പഠിപ്പിക്കും. ഈ തെരഞ്ഞെടുപ്പ് വിജയിക്കാൻ നാം ഒരുമിച്ച് നിൽക്കണം. ദ്രാവിഡ ഭരണ മാതൃക രാജ്യം മുഴുവൻ വ്യാപിപ്പിക്കണം,' എം.കെ സ്റ്റാലിൻ പറഞ്ഞു.
ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ശക്തിയായി ഖാഇദെ മില്ലത്തിന്റെ കാലം മുതലേ മുസ്ലിം ലീഗുണ്ടായിരുന്നു. ഖാഇദെ മില്ലത്ത് ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം കലൈഞ്ജർ മുസ്ലിം സമുദായത്തിന് വേണ്ടി നിറവേറ്റി. സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലെ കാര്യങ്ങൾ ആവുന്നതും ചെയ്യാൻ ശ്രമിക്കും. നവംബറിൽ ലീഗ് ഡൽഹിയിൽ വിളിച്ചുചേർക്കുന്ന മഹാസമ്മേളനത്തിലും പങ്കെടുക്കും. നിങ്ങളിൽ ഒരുവനായാണ് ഞാൻ വന്നത്. ഈ പരിപാടിയിലേക്ക് ക്ഷണിച്ച നേതാക്കൾക്ക് നന്ദിയുണ്ടെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.