ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെണ്ണൽ മാര്‍ച്ച് രണ്ടിന്
January 18 | 02:44 PM
ന്യൂഡൽഹി: ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മാർച്ച് രണ്ടിനാണ് ഫലപ്രഖ്യാപനം. മൂന്നു സംസ്ഥാനങ്ങളിലെയും നിയമസഭയുടെ കാലാവധി മാർച്ചിലാണ് അവസാനിക്കുന്നത്. ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ ആണ് തീയതികൾ പ്രഖ്യാപിച്ചത്. ത്രിപുരയിൽ ഫെബ്രുവരി 16ന് വോട്ടെടുപ്പ് നടത്തും. വിജ്ഞാപനം ജനുവരി 21ന്. നാമനിർദേശ പത്രിക 30 വരെ നൽകാം. നാഗാലാൻഡിലും മേഘാലയയിലും ഫെബ്രുവരി 27നായിരിക്കും വോട്ടെടുപ്പ്. 31 വരെ നാമനിർദേശ പത്രിക നൽകാം. ത്രിപുരയിൽ ബിജെപി സർക്കാരും മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ ബിജെപി സഖ്യസർക്കാരുമാണ് ഭരിക്കുന്നത്. 300 പോളിങ് സ്റ്റേഷന്റെ മുഴുവൻ നിയന്ത്രണം വനിതകൾക്കായിരിക്കും. എല്ലാ പോളിങ് സ്റ്റേഷനിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. ഇടതുപക്ഷത്തിന്റെ രണ്ടര പതിറ്റാണ്ട് നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചാണ് 2018–ൽ ബിജെപി ത്രിപുര പിടിച്ചെടുത്തത്. മേഘാലയിൽ 2018ൽ കേവലം രണ്ടു സീറ്റിൽ മാത്രമാണ് ജയിച്ചതെങ്കിലും നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി)യുമായി ചേർന്ന് ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു.
2018–ലെ തിരഞ്ഞെടുപ്പിനു മുൻപു രൂപീകരിച്ച നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി)യും ബിജെപിയും ചേർന്ന സഖ്യമാണ് നാഗാലാൻഡിൽ ഭരണം നടത്തുന്നത്.