'ഞാന്‍ ആരുടെയും കോളാമ്പിയല്ല',ധാര്‍മികതയുണ്ടെങ്കില്‍ കുഞ്ഞാലിക്കുട്ടി സത്യം പറയണം; ആരോപണത്തിൽ ഉറച്ച് അഡ്വ. ടി.പി ഹരീന്ദ്രന്‍
December 29 | 07:28 PM
കണ്ണൂർ: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂരിലെ സിപിഎം നേതാവ് പി ജയരാജനെ കൊലക്കേസിൽ നിന്നു രക്ഷപ്പെടുത്താന്‍ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്ന ആരോപണത്തില്‍ ഉറച്ച് ക്രിമിനല്‍ അഭിഭാഷകന് ടി.പി ഹരീന്ദ്രന്‍. കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ രാഷ്ട്രീയ കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമാണ്. ധാര്‍മികതയുണ്ടെങ്കില്‍ കുഞ്ഞാലിക്കുട്ടി സത്യം പറയണമെന്നും ഹരീന്ദ്രന്‍ പറഞ്ഞു. താന്‍ ആരുടെയും കോളാമ്പിയല്ലെന്ന് ഹരീന്ദ്രൻ പറഞ്ഞു. ‘പ്രസ്താവന ആരുടെയും പ്രേരണയിലല്ല, ആരുടെയും കോളാമ്പിയാകേണ്ടതില്ല. ഒരാളും എന്നോട് വെളിപ്പെടുത്തല്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. മുന്‍ ഡിവൈഎസ്പി സുകുമാരന്‍ നിഷേധിച്ചത് അദ്ദേഹത്തിന്റെ പരിമിതി മൂലമാകാം”- ടി.പി ഹരീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. പി ജയരാജന് എങ്ങനെ പ്രതിയല്ലാതായി മാറിയെന്നതാണ് കാതലായ ചോദ്യം. ഇക്കാര്യം കോണ്‍ഗ്രസ് നേതാവ് കെ സുധാകരനുമായി സംസാരിച്ചിരുന്നോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഓര്‍മയില്ലെന്നായിരുന്നു ഹരീന്ദ്രന്റെ മറുപടി.
അരിയില്‍ ഷുക്കൂര്‍ വധക്കേസ് അട്ടിമറിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടു എന്നായിരുന്നു ടി പി ഹരീന്ദ്രന്‍ ഇന്നലെ ആരോപിച്ചത്. പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്താമെന്ന് താന്‍ പൊലീസിന് നിയമോപദേശം നല്‍കിയിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍മൂലം പൊലീസ് അതിന് തയാറായില്ലെന്നാണ് ഹരീന്ദ്രന്റെ ആരോപണം.
അതേസമയം, ഹരീന്ദ്രനോട് നിയമോപദേശമോ അഭിപ്രായമോ തേടിയിട്ടില്ലെന്ന് അന്വേഷണ സംഘത്തലവനായ മുന്‍ ഡി.വൈ.എസ്.പി
പി സുകുമാരന്‍ പ്രതികരിച്ചു. കേസിന്റെ ഒരു ഘട്ടത്തിലും കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.