തുർക്കിയിലേത് സമാനതകളില്ലാത്ത ദുരന്തം; സംസ്ഥാനവും സഹായം നൽകും: മുഖ്യമന്ത്രി
February 8 | 10:05 AM
തിരുവനന്തപുരം: തുർക്കിയിലെ ദുരന്തം സമാനതകളില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തം അഗാധമായ ദുഃഖം ഉണ്ടാക്കുന്നു. എല്ലാവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തണം. തുർക്കിയിലും സിറിയയിലും സഹായമെത്തിക്കാൻ രാജ്യം തയ്യാറെടുത്തുകഴിഞ്ഞു. സംസ്ഥാനവും സഹായം നൽകും. മരിച്ചവർക്ക് കേരള നിയമസഭയുടെ ആദരാഞ്ജലി അർപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഭൂകമ്പം തകർത്തെറിഞ്ഞ തുർക്കിയിലും സിറിയയിലും മരണസംഖ്യ ഉയരുകയാണ്. ഇരുരാജ്യങ്ങളിലുമായി 7,800 പേർ കൊല്ലപ്പെട്ടെന്നാണ് ഏറ്റവും പുതിയ കണക്ക്.
തുർക്കിയിൽ മാത്രം ഇതുവരെ 5,900 ജീവനുകളാണ് നഷ്ടമായത്. അടിയന്തര സഹായവുമായി ലോകരാജ്യങ്ങൾ തുർക്കിയിലും സിറിയയിലുമെത്തി. കൊടും തണുപ്പും തകർന്ന റോഡുകളും രക്ഷാദൗത്യത്തെ കൂടുതൽ ദുഷ്കരമാക്കി. മരുന്നുകൾ, രക്ഷാപ്രവർത്തനത്തിനും പരിചരണത്തിനും ആവശ്യമായ സാമഗ്രികൾ എന്നിവയുമായാണു ഇന്ത്യൻ കരസേന, ദേശീയ ദുരന്തനിവാരണസേന സംഘങ്ങൾ എത്തിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ 101 അംഗ ദുരന്തനിവാരണസേനയെയാണ് ഇന്ത്യ തുർക്കിയിലേക്കയച്ചത്. ഡോക്ടർമാരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ വൈദഗ്ധ്യമുള്ള നായ്ക്കളും സംഘത്തിനൊപ്പുമുണ്ട്.