ത്രിപുരയിൽ നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിപ്ര മോത തലവൻ സജീവ രാഷ്ട്രീയം വിട്ടു
February 15 | 10:16 AM
അഗർത്തല: നാളെ ത്രിപുരയിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി തിപ്ര മോത പാർട്ടിയുടെ തലവൻ പ്രദ്യോത് കിഷോർ മാണിക്യ ദേബ് ബർമ രംഗത്ത്. തിപ്ര ജനതയുടെ ഒരു വിഭാഗം തന്നെ വഞ്ചിച്ചെന്നും താൻ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നുമുള്ള പ്രദ്യോത് ദേബിന്റെ പ്രഖ്യാപനം സംസ്ഥാനത്തെ ഞെട്ടിച്ചിട്ടുണ്ട്. ത്രിപുര തെഞ്ഞെടുപ്പിൽ തിപ്ര മോത നിർണയമാകും എന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിശകലനങ്ങൾ വരുമ്പോഴാണ് ഈ നീക്കം.
ത്രിപുരയിൽ ഉയർന്നു വന്ന ഏറ്റവും ശക്തമായ ഗോത്ര വർഗ പാർട്ടിയാണ് ത്രിപ മോത. അടുത്തിടെ നടന്ന ഗോത്ര കമ്മീഷനിലേക്കുള്ള തിരെഞ്ഞെടുപ്പിൽ തങ്ങളുടെ ശക്തി തെളിയിച്ചിരുന്നു പാർട്ടി. ബിജെപി – ഐപിഎഫ്ടി സഖ്യത്തെ ഞെട്ടിച്ച് 28 സീറ്റുകളിൽ 18 എണ്ണം അവർ നേടിയിരുന്നു. ഇരുപത് മണ്ഡലങ്ങൾക്ക് തങ്ങൾക്ക് ശക്തമായ സ്വാധീനമുണ്ടെന്നും അവർ തെളിയിച്ചു. ത്രിപുര പൊതു തെരഞ്ഞെടുപ്പിൽ 42 സീറ്റുകളിൽ അവർ ഇത്തവണ സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. പ്രദ്യോത് കിഷോർ മാണിക്യ ദേബ് ബർമ നേരിട്ട് തന്നെയാണ് പാർട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. തിപ്ര ജനതയുടെ ഒരു വിഭാഗം തന്നെ വഞ്ചിച്ചു. രാഷ്ട്രീയം വിടുമെങ്കിലും സാമൂഹ്യ സേവനങ്ങളുമായി പൊതു രംഗത്ത് ഉണ്ടാകും എന്ന് അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. എന്നാൽ, ഗ്രേറ്റർ തിപ്ര ലാൻഡ് എന്ന് ആവശ്യത്തിന് ഭരണ ഘടന പരിഹാരം വേണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നു എന്ന് പ്രദ്യോത് മാണിക്യ ദേബ് ബർമൻ വ്യക്തമാക്കിയിട്ടുണ്ട്.