എന്ത് അസംബന്ധവും വിളിച്ചു പറയാനുള്ള വേദിയല്ല സഭ; എന്തിനും അതിര് വേണം; നിയമസഭയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി
February 2 | 10:52 AM
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎമ്മിനെതിരെ എന്ത് അസംബന്ധവും വിളിച്ചു പറയാനുള്ള വേദിയല്ല നിയമസഭ. എന്തിനും അതിരുവേണമെന്നും അതിര് ലംഘിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്യു കുഴല്നാടന് എം.എല്‍.എയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മണിച്ചൻ കേസിലെ സുപ്രീംകോടതി പരാമർശങ്ങൾ മാത്യു കുഴല്നാടന് എം.എല്‍.എ വായിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ഇങ്ങനെയാണോ അടിയന്തര പ്രമേയത്തിന് നോട്ടീസ് അവതരിപ്പിക്കേണ്ടതെന്ന് ചോദിച്ച പിണറായി എന്തിനും അതിരുവേണമെന്നും പറഞ്ഞു. കൃത്യമായ തെളിവുകളോടെയാണ് മാത്യു കുഴൽനാടൻ സഭയിൽ പ്രസംഗിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തിരിച്ചടിച്ചു. എന്തും വിളിച്ച് പറയുന്ന ഒരാളെയാണ് അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ഏൽപ്പിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്നും വി.ഡി സതീശൻ ചോദിച്ചു. താൻ തന്നെയാണ് മാത്യുവിനെ ചുമതലപ്പെടുതിയത്. തികഞ്ഞ ഉത്തരവാദത്തോടെയാണ് മാത്യു സംസാരിച്ചതെന്നും സതീശൻ പറഞ്ഞു. മണിച്ചൻ രാഷ്ട്രീയ നേതാക്കളെ പർച്ചേസ് ചെയ്തുവെന്ന് കുഴല്നാടന് ആരോപിച്ചിരുന്നു. ഒരു വിഭാഗം സിപിഐഎം നേതാക്കൾ പാർട്ടി പടി കയറുന്നത് ലഹരി മാഫിയയുടെ പണം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.