കാസർഗോഡ് അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്
January 8 | 06:30 PM
കാസർഗോഡ്: അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ പ്രവർത്തന രഹിതമായെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം അഞ്ജുശ്രീയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭക്ഷണത്തിൽ നിന്നുള്ള വിഷം അല്ലെന്നാണ് ഫൊറൻസിക് സർജന്റെ നിഗമനം. വിഷം ഏതെന്ന് കണ്ടെത്താൻ വിദഗ്ധ പരിശോധന നടത്തും. വിഷം കരളിന്റെ പ്രവർത്തനത്തെ ബാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വ്യക്തതയ്ക്കായി അഞ്ജുവിന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡിസംബർ 31നാണ് അഞ്ജുശ്രീ അൽറോമാന്‍സിയ ഹോട്ടലിൽ നിന്ന് ഓൺലൈനായി ഭക്ഷണം വാങ്ങി കഴിച്ചത്. ദേഹാസ്വാസ്ഥ്യം തോന്നിയതിന് പിന്നാലെ അഞ്ജുശ്രീയും കുടുംബവും ചികിത്സ തേടിയിരുന്നു. ശനിയാഴ്ച രാവിലെയാണ് മംഗളൂരുവിലെ ആശുപത്രിയിൽ അഞ്ജുശ്രീ മരണത്തിന് കീഴടങ്ങിയത്.