വന്യജീവി ശല്യം; നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്രമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
January 22 | 09:16 AM
കോഴിക്കോട്: ജന ജീവിതം ദുസഹമാക്കുന്ന വന്യജീവി ശല്യം തടയാൻ നിയമം പൊളിച്ചെഴുതണമെന്നാണ് മാധവ് ഗാഡ്ഗിൽ പറയുന്നതെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. എന്നാൽ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സർക്കാരാണ്. വസ്തുതകൾ മനസ്സിലാക്കാതെയാണ് മലയോര ജനത പ്രക്ഷോഭത്തിന് ഇറങ്ങുന്നത്. ബഫർ സോൺ വിഷയത്തിൽ തുടക്കത്തിലും ഇതുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
താമരശേരി ബിഷപ്പിന്റേത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതിൽ തർക്കത്തിലേക്ക് പോകാനില്ല. ആ അഭിപ്രായ പ്രകടനത്തിനൊപ്പം ഇന്നത്തെ നിയമം പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം ഇന്നും ആ കാര്യം ആവർത്തിച്ചിട്ടുണ്ടെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു. മലമ്പുഴയിൽ ജനം കുറേ ആഴ്ചകളായി ഉറങ്ങാനാവാതെ കഴിയുകയായിരുന്നു. അവർക്ക് ഇപ്പോൾ ആശ്വാസമായി. വളരെ ശ്രമകരമായാണ് ദൗത്യസംഘം പിടി7 എന്ന കൊമ്പനാനയെ പിടിച്ചത്. ഇന്നലെ ദൗത്യം പൂർത്തിയാക്കാമെന്ന് കരുതിയിരുന്നു. എന്നാൽ വന്യമൃഗത്തിന്റെ സഞ്ചാരം പ്രവചിക്കാനാവില്ല. ഇന്നലെ പരാജയപ്പെട്ടതിന്റെ നിരാശയുണ്ടായിരുന്നു.
പരിസ്ഥിതി സംരക്ഷണം യുക്തിസഹമാകണമെന്ന് പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. വന്യമൃഗ ആക്രമണങ്ങളില്‍ നിന്ന് കര്‍ഷകര്‍ക്ക് സംരക്ഷണം നല്കുന്നതില് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.