ഐഎസ്എൽ: ആവേശ ഫൈനലിൽ ഛേത്രിപ്പടയ്ക്ക് നിരാശ; എ.ടി.കെ മോഹന്‍ ബഗാന് 4-ാം കീരീടം
March 19 | 03:05 PM
ഗോവ: ആവേശപ്പോരാട്ടത്തിൽ ബെംഗളൂരു എഫ്സിയെ ഷൂട്ടൗട്ടിൽ തോല്‍പ്പിച്ച് ഐഎസ്എൽ കിരീടത്തിൽ മുത്തമിട്ട് എടികെ മോഹൻ ബഗാൻ. നിശ്ചിതസമയത്തും അധിക സമയത്തും ഇരു ടീമുകളും 2-2 സമനിലയിലായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 നാണ് എടികെ ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്.
എടികെയുടെ നാലാം കിരീടമാണിത്. മത്സരത്തിന്റ നിശ്ചിത സമയത്ത് പെട്രാറ്റോസ് എടികെയ്ക്കായി ഇരട്ടഗോൾ നേടിയപ്പോൾ സുനിൽ ഛേത്രി (45+5), റോയ് കൃഷ്ണ എന്നിവർ ബെംഗളൂരുവിനായി വല കുലുക്കി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മോഹന്‍ ബഗാന് വേണ്ടി പെട്രറ്റോസ്, ലിസ്റ്റണ്‍ കൊളാസോ, കിയാന്, മന്‍വീര്‍ സിങ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബെംഗളൂരുവിനായി അലന് കോസ്റ്റ, സുനില്‍ ഛേത്രി, റോയ് കൃഷ്ണ എന്നിവർ ഗോള്‍ നേടി. റമീറെസും പാബ്ലോ പെരെസും കിക്ക് പാഴാക്കിയതോടെ ഒരു കിക്ക് ബാക്കിനില്‍ക്കേ മോഹന്‍ ബഗാന് ചാമ്പ്യന്മാരായി. തുടക്കം മുതൽ വാശിയേറിയ പോരാട്ടമായിരുന്നു ഇരുടീമുകളും കാഴ്ചവെച്ചത്. മത്സരത്തിന്റെ 14–ാം മിനിറ്റിൽ തന്നെ എടികെ ലീഡെടുത്തു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ എടികെ ബോക്സിൽ റോയ് കൃഷ്ണയെ ഫൗൾ ചെയ്തതിന് ബെംഗളൂരുവിന് അനുകൂലമായി പെനൽറ്റി. കിക്കെടുത്ത ഛേത്രി അനായാസം ലക്ഷ്യം കണ്ടു. 78–ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്ക് റോയ് കൃഷ്ണ ഹെഡറിലൂടെ ഗോളാക്കിയതോടെ ബെംഗളൂരുവിന് നിർണായക ലീഡ് നേടി. എന്നാൽ 7 മിനിറ്റിനു ശേഷം എടികെയ്ക്ക് ലഭിച്ച രണ്ടാം പെനൽറ്റി ഗോളാക്കി ഒപ്പമെത്തിച്ച് പെട്രാറ്റോസ്. 90 മിനിറ്റിലെ ആവേശം തുടർന്നുള്ള 30 മിനിറ്റിലും തുടർന്നു. പക്ഷേ ഗോൾ നേടാനായില്ല. ഐഎസ്എൽ ഫുട്ബോൾ സീസണിലെ മികച്ച പിച്ചിനുള്ള അവാർഡ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചു. കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഹോം മത്സരങ്ങൾക്കായി ഒരുക്കിയ പിച്ചിനാണ് അംഗീകാരം.