365 ദിവസവും തൃശൂരിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചാലും സുരേഷ് ഗോപി വിജയിക്കില്ല: എം വി ഗോവിന്ദൻ
March 5 | 04:11 PM
തൃശ്ശൂർ: ബിജെപിയെ തോൽപ്പിക്കാനുള്ള ശക്തിയുടെ രൂപീകരണം സംസ്ഥാനാടിസ്ഥാനത്തിൽ വേണം എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കാട്ടാള തുല്യമായ ആശയങ്ങൾ ആണ് ബിജെപി നടപ്പാക്കുന്നത്. ചാതുർവർണ്ണ്യം നടപ്പാക്കൽ ആണ് ബിജെപിയുടെ ലക്ഷ്യം. കേരളത്തിൽ യുഡിഎഫും ബിജെപിയും കൂട്ടുകെട്ട് ഉണ്ടാക്കി ഇടതുപക്ഷത്തെ അസ്ഥിരീകരിക്കാൻ ആണ് ശ്രമിക്കുന്നത് എന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. തൃശൂരിൽ സിപിഐഎം ജനകീയ പ്രതിരോധ ജാഥ യോടൊനുബന്ധിച്ചുള്ള പ്രതിദിന വാർത്താ സമ്മേളനത്തിലാണ് എം.വി ഗോവിന്ദന്റെ പ്രതികരണം.
തൃശൂരിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങളുമായി സുരേഷ് ഗോപി മുന്നോട്ട് പോകുന്നതിൽ ആശങ്കയുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും എം.വി ഗോവിന്ദൻ മറുപടി നൽകി. ചാരിറ്റി രാഷ്ട്രീയമായി ഉപയോഗിച്ചാലും തൃശൂരിൽ ബിജെപി വിജയിക്കില്ല. 365 ദിവസവും തൃശൂരിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചാലും സുരേഷ് ഗോപി വിജയിക്കില്ല. സാമൂഹിക പ്രവർത്തനം എന്നാൽ സന്നദ്ധപ്രവർത്തനമാണ്. അത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമല്ല. അത് രാഷ്ട്രീയമാക്കി മാറ്റാനുള്ള ബിജെപിയുടെ നീക്കത്തെ വോട്ടർമാർ കൈകാര്യം ചെയ്യും. മുമ്പും ചെയ്തിട്ടുണ്ട്. തൃശൂരിൽ ബിജെപിയുടെ വോട്ട് ശതമാനം ഗണ്യമായി കുറയുകയാണെന്നും എം.വി ഗോവിന്ദൻ വിമർശിച്ചു.