കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുക ലക്ഷ്യം: മന്ത്രി ആർ ബിന്ദു
November 21 | 08:47 AM
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിനെ (നിഷ്) ഭിന്നശേഷി മേഖലയിലെ സവിശേഷ സ്വഭാവത്തോടെയുള്ള സർവകലാശാലയാക്കി മാറ്റുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ഭിന്നശേഷി മേഖലയിൽ സംസ്ഥാനത്തു പ്രവർത്തിക്കുന്ന ഇതര സ്ഥാപനങ്ങളെ ഉൾപ്പെടുത്തി നെറ്റ് വർക്ക് രൂപീകരിക്കുമെന്നും ഇതുവഴി ഭിന്നശേഷി പുനരധിവാസ മേഖലയിൽ കേരളം രാജ്യത്തിനു മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു. നിഷിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിന്റെ കാലത്ത് ഏറ്റവും മികച്ച അസിസ്റ്റിവ് ടെക്നോളജിയുള്ള ഉപകരണങ്ങൾ ലഭ്യമാക്കി ശാരീരിക പരിമിതികളെ മറികടക്കാൻ ഭിന്നശേഷി സഹോദരങ്ങളെ പ്രാപ്തരാക്കണം.കേൾവിയുടേയും സംസാരശേഷിയുടേയും പരിമിതി നേരിടുന്നവർക്കായി പ്രവർത്തിച്ചിരുന്ന നിഷ് ഇന്ന് ആശയഗ്രഹണത്തിന്റെയും ആശയവിനിമയത്തിന്റെയും പരിമിതി നേരിടുന്ന എല്ലാവർക്കും പിന്തുണ നൽകാൻ കഴിയുന്ന സ്ഥാപനമായി വളർന്നിരിക്കുന്നു. ഓട്ടിസം ബാധിച്ചവർക്കടക്കം ഏറ്റവും ശാസ്ത്രീയമായ പരിശീലനമാണു നിഷ് നൽകുന്നത്. ദേശീയ, അന്തർദേശീയ നിലയിൽ സെന്റർ ഓഫ് എക്സലൻസായി വളരാനുള്ള നിഷിന്റെ ശേഷിയെ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാരോടുള്ള സമീപന രീതിയിൽ അവബോധാത്മകമായ മാറ്റമുണ്ടാകണമെന്നു മന്ത്രി പറഞ്ഞു.