ലഹരിക്കടത്ത് കേസ്: സിപിഎം കൗൺസിലർ ഷാനവാസിനെതിരെ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവ്
January 15 | 08:04 AM
ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ ആലപ്പുഴ നഗരസഭയിലെ സിപിഎം കൗൺസിലർ ഷാനവാസിനെതിരെ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ സെല്ലിലേക്ക് പാർട്ടി ഏരിയാ കമ്മറ്റി അംഗം നൽകിയ പരാതി ജില്ലാ പൊലീസിന് കൈമാറുകയായിരുന്നു. ജില്ലാ പൊലിസ് മേധാവി ചൈത്രാ തെരേസ ജോൺ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സ്പെഷ്യൽ ബ്രാഞ്ച് DYSP എൻ.ബി സാബുവിനാണ് അന്വേഷണ ചുമതല. ഷാനവാസിന്റെ ആസ്തികൾ, സാമ്പത്തിക ഇടപാടുകൾ, ലഹരി, ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടോ എന്നിവ പരിശോധിക്കും. ആലപ്പുഴ സൗത്ത് ഏരിയാ കമ്മറ്റി അംഗമാണ് പരാതിക്കാരൻ. പാർട്ടി അംഗമെന്ന നിലയിൽ തന്നെയാണ് പരാതി നൽകിയത്.
തെറ്റായ ഒരു പ്രവണതക്കും പാർട്ടി കൂട്ട് നിൽക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആലപ്പുഴയല്ല എവിടെയായാലും സംഘടനാപരമായി പരിശോധിക്കേണ്ടത് പരിശോധിക്കും. ജനങ്ങൾക്ക് അന്യമായ ഒന്നും പാർട്ടി അംഗീകരിക്കില്ല. കരുനാഗപ്പള്ളി ലഹരി കടത്തിൽ ഷാനവാസ് കുറ്റക്കാരന്‍ അല്ലെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല. പ്രഥമിക നടപടിയായിട്ടാണ് ഷാനവാസിനെ സസ്പെന്റ് ചെയ്തത്. അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങളുണ്ടായാൽ സംഘടനാ ഇടപെടൽ സ്വാഭാവികമാണ്. താഴേത്തട്ടിൽ വരെ പാർട്ടി ഇടപെടും. സസ്പെൻഷൻ എന്നത് പാർട്ടിയുടെ ജാഗ്രതയുള്ള നടപടിയാണ്. അന്വേഷണം നടത്തി കുറ്റക്കാരനാണെന്നു കണ്ടെത്തിയാലേ തുടർനടപടി സ്വീകരിക്കാൻ കഴിയൂ. പാർട്ടിയുടെ മുന്നിൽ വരുന്ന കേസുകളെല്ലാം അന്വേഷിച്ച് നടപടിയെടുക്കും. ലക്ഷക്കണക്കിനു മികച്ച പാർട്ടിക്കാരുള്ള സംഘടനയിൽ ചുരുക്കം ചിലർക്കെതിരെ പരാതികൾ ഉണ്ടാകുമെന്നും എം വിഗോവിന്ദൻ പറഞ്ഞു.
മൂന്ന് ദിവസം മുമ്പാണ് പുലർച്ച കരുനാഗപ്പള്ളി മോഡൽ സ്കൂളിന് സമീപത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഷാനവാസിന്റെ ഉടസ്ഥതയിലുള്ള ലോറിയിൽ നിന്ന് പിക് അപ് വാനിലേക്ക് ഇറക്കുകയായിരുന്ന നിരോധിത ഉൽപന്നങ്ങൾ പിടികൂടിയത്. ആറിന് കരാറുണ്ടാക്കിയതായി പറയുന്ന ലോറി ഞായറാഴ്ച പുലർച്ചെ 2.30നാണ് പിടിയിലാകുന്നത്. ലോറി ഇടുക്കി സ്വദേശിക്ക് വാടകയ്ക്ക് നൽകിയതായാണ് ഷാനവാസ് പ്രതികരിച്ചത്.