ലോകകപ്പിൽ മുൻ ചാമ്പ്യന്മാരെ വീഴ്ത്തി ജപ്പാൻ; ജയം ഏകപക്ഷീയമായ ഒരു ഗോളിന്
November 23 | 07:23 PM
ദോഹ: നാലുതവണ ലോകകപ്പ് ചാമ്പ്യന്മാരായ ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് അട്ടിമറിച്ച് ജപ്പാൻ. ഇന്നലെ സൗദിയോട് തോറ്റ അർജന്റീനയുടെ അവസ്ഥയിലായി ജർമനി. ഇത്തിരിക്കുഞ്ഞന്മാരെന്ന പരിഹാസമേറ്റുവാങ്ങിയ ജപ്പാനോടാണ് ജർമനി 2-1 ന് പരാജയമേറ്റുവാങ്ങിയത്.
കഴിഞ്ഞ ദിവസത്തെ അർജന്റീന-സൗദി മത്സരത്തിന്റെ തനിയാവർത്തനം പോലെയായിരുന്നു ഇന്നത്തെ ജർമനി-ജപ്പാൻ മത്സരം. കളിയുടെ തുടക്കം മുതല്ക്കേ ജര്‍മനി മുന്നേറ്റങ്ങളുമായി കളം നിറയുന്ന കാഴ്ചയാണ് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കണ്ടത്. എന്നാൽ രണ്ടാം പകുതിയിലെ ജപ്പാൻ്റെ വിസ്മയ പ്രകടനം ഖത്തർ ലോകകപ്പിലെ രണ്ടാം അട്ടിമറിക്ക് വഴിയൊരുക്കി. പകരക്കാരായി ഇറങ്ങിയ റിറ്റ്സു ഡൊവാൻ (75), ടകൂമ അസാനോ (83) എന്നിവരാണ് ജപ്പാനായി ഗോൾ നേടിയത്.
ജർമനിയുടെ ഗോൾ ആദ്യ പകുതിയുടെ 33–ാം മിനിറ്റിൽ പെനൽറ്റിയിൽ നിന്ന് ഇകായ് ഗുണ്ടോകൻ നേടി. 16ാം മിനിറ്റിൽ ലഭിച്ച കോർണർ റൂഡിഗർ ഹെഡ് ചെയ്തിട്ടെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയി. 20ാം മിനിറ്റിൽ ഗുണ്ടോഗന്റെ ഷോട്ട് ജപ്പാൻ ഗോൾകീപ്പർ തട്ടിയിട്ടു. 24ാം മിനിറ്റിൽ ഹാവർട്സിനെ വീഴ്ത്തിയതിന് പെനാൽറ്റിക്കായി ജർമനി വാദിച്ചെങ്കിലും വാർ പരിശോധനയിൽ അനുവദിക്കപ്പെട്ടില്ല.
27ാം മിനിറ്റിലും ഗുണ്ടോഗൻ ലോങ് റേഞ്ചർ പായിച്ചെങ്കിലും നേരെ ഗോളിയുടെ കൈയിലേക്കായിരുന്നു. 38ാം മിനിറ്റിലും ജർമനി ഗോളിനടുത്തെത്തിയെങ്കിലും ഗോൾകീപ്പർ അപകടം ഒഴിവാക്കി. 42ാം മിനിറ്റിൽ ലഭിച്ച അവസരം കിമ്മിച്ച് ബാറിന് മുകളിലൂടെ പറത്തി. ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റിൽ ഹാവർട്സ് ജപ്പാൻ വല കുലുക്കിയെങ്കിലും വാറിൽ ഗോൾ നഷ്ടമായി.