ചോദ്യങ്ങൾക്കു മറുപടിയില്ല, പിണറായി വിജയൻ കേരളത്തിലെ ഏറ്റവും കാപട്യമുള്ള രാഷ്ട്രീയ നേതാവെന്ന് വി ഡി സതീശൻ
March 30 | 03:58 PM
കൊച്ചി: വികസന വിഷയത്തിൽ സംവാദമാകാമെന്ന മുഖ്യമന്ത്രിയുടെ മറുപടി ഏറ്റെടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി പറയുന്ന സമയത്ത് പറയുന്ന സ്ഥലത്ത് എത്താമെന്നും അദ്ദേഹം പറഞ്ഞു. വികസനവും ശബരിമല വിഷയവുമടക്കം ഏതു വിഷയവും ചര്‍ച്ച ചെയ്യാൻ യുഡിഎഫ് തയ്യാറാണ്.
യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രിയാണെന്നും ലൈഫ് പദ്ധതിയെക്കുരിച്ചുള്ള പ്രതികരണം അതിന് ഉദാഹരണമാണെന്നും വിഡി സതീശൻ പറഞ്ഞു. എസ്ഡിപിഐയുടെ പിന്തുണ സിപിഎം സ്വീകരിക്കുന്നതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി ചൂടാവുകയാണ്. 2024ൽ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് കോണ്‍ഗ്രസും യുഡിഎഫും പരസ്യമായി പറഞ്ഞതാണ്. എസ്ഡിപിഐ പിന്തുണയിൽ മുഖ്യമന്ത്രി മറുപടി പറയണം.പിന്തുണ വേണ്ടെന്ന് ഉറപ്പിച്ച് പറയാൻ മുഖ്യമന്ത്രി തയ്യാറാകുമോയെന്നും വിഡി സതീശൻ ചോദിച്ചു.
കേരളത്തിലെ ഏറ്റവും കാപട്യമുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയൻ. ഗണേഷ്കുമാറിനെ പണ്ട് ചവിട്ടി പുറത്താക്കണമെന്ന് പറഞ്ഞ പിണറായി ഇത്തവണ ആരോപണം ഉയര്‍ന്നപ്പോള്‍ കുടുംബ പ്രശ്നമാക്കി ചുരുക്കി.
വയനാട് പുനരധിവാസത്തിനായി പിരിച്ച തുകയിൽ ഒരു രൂപ പോലും എങ്ങോട്ടും മാറ്റിയിട്ടില്ലെന്നും കോമണ്‍ ആപ്പ് വഴിയാണ് തുക സമാഹരിച്ചതെന്നും വിഡി സതീശൻ പറഞ്ഞു. രക്ത സാക്ഷികളുടെ പേരിൽ പണം പിരിച്ചിട്ട് അടിച്ചുമാറ്റിയ പാര്‍ട്ടിയാണ് സിപിഎം. ഒരു പണിയുമില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ ഭൂമിയിൽ അവര്‍ കുടിൽ കെട്ടി സമരം ചെയ്യുന്നത്. കേരളത്തിൽ യുഡിഎഫ് തരംഗമാണെന്നും വിഡി സതീശൻ പറഞ്ഞു.