ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിലെ നിലവിലെ തീ അണയ്ക്കൽ രീതി ഏറ്റവും ഉചിതമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടതായി മന്ത്രി പി രാജീവ്
March 12 | 05:55 PM
കൊച്ചി: ബ്രഹ്മപുരത്ത് തീ അണക്കുന്നതിന് സ്വീകരിച്ച രീതിയാണ് ഏറ്റവും ഉചിതമെന്ന് ദേശീയ-അന്തർദേശീയ വിദഗ്ധർ അഭിപ്രായപ്പെട്ടതായി മന്ത്രി പി രാജീവ്. തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്നും തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത വേണമെന്നും ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിന്റെ ഡെപ്യൂട്ടി ചീഫ് ജോർജ് ഹീലി നിർദേശിച്ചുവെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ചേർന്ന വിദഗ്ധ സമിതിയും സമാനമായ വിലയിരുത്തലാണ് നടത്തിയത്.
തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത തുടരണമെന്നും ജോർജ്ജ് ഹീലി നിർദേശിച്ചു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമൻ ( ഐ ഐ ടി ഗാന്ധിനഗർ) എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ യോഗത്തിലാണ് ജോർജ് ഹീലി കൊച്ചിയിലെ സാഹചര്യം വിലയിരുത്തിയത്. തീ കെട്ടതായി പുറമെ തോന്നുന്ന ഭാഗങ്ങളിൽ വീണ്ടും തീ ആളാനുള്ള സാധ്യതയുള്ളതിനാൽ നിരന്തര നിരീക്ഷണം നടത്തണം.
തുറന്ന മാലിന്യങ്ങൾ മറ്റൊരിടത്തേക്ക് കോരി മാറ്റി വെള്ളത്തിൽ കുതിർത്തുന്ന രീതി, ബ്രഹ്മപുരത്തെ സ്ഥല പരിമിതിയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രയാസവും മൂലം പ്രായോഗികമാകില്ലെന്നും യോഗം വിലയിരുത്തി. മാർച്ച് രണ്ടിന് തീപിടുത്തമുണ്ടായ ഘട്ടത്തിൽ തന്നെ കോർപ്പറേഷൻ അധികൃതരും ജില്ലാ കളക്ടറും ഉൾപ്പെടെയുള്ളവരുമായി പ്രശ്നം ചർച്ച ചെയ്തിരുന്നു. മുമ്പ് പല ഘട്ടങ്ങളിലുമുണ്ടായതുപോലെ വെള്ളം ഉപയോഗിച്ച് രണ്ടു ദിവസത്തിനകം തീ അണയ്ക്കാൻ കഴിയുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. മാർച്ച് നാലിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നത തല യോഗം ചേർന്നു.
തീ അണച്ച സ്ഥലങ്ങളിൽ വീണ്ടും തീപ്പടരുന്ന പ്രശ്നം ഫയർഫോഴ്സ് അവതരിപ്പിച്ചു. മീറ്ററുകൾ അടിയിലും തീ ഉള്ളതുകൊണ്ട് ഇളക്കി മാറ്റി വെള്ളം അടിക്കുന്ന രീതി വേണ്ടി വരുമെന്ന് കണ്ടു. അതിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ ജെ സി ബി യും ഫ്ലോട്ടിങ്ങ് ജെ സി ബി യും ഉൾപ്പെടെ പല ജില്ലകളിൽ നിന്നും സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. മന്ത്രി എന്ന നിലയിൽ എല്ലാ ദിവസവും പ്രവർത്തനം വിലയിരുത്തി ആവശ്യമായ ഇടപെടലുകൾ നടത്തിയെന്നും രാജീവ് കൂട്ടിച്ചേർത്തു. വാർ റൂം പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ പ്രശനങ്ങൾ കൈകാര്യം ചെയ്യാൻ രണ്ടു കൺട്രോൾ റൂം തുറന്നു.