സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്തു
November 24 | 05:29 PM
വഞ്ചിയൂർ: സാഹിത്യകാരന് സതീഷ് ബാബു പയ്യന്നൂരിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഫൊറന്‍സിക് വിഭാഗത്തിന്റെ പരിശോധനയും സ്ഥലത്ത് തുടരുകയാണ്. പ്രാഥമിക പരിശോധനയില്‍ ദുരൂഹതയല്ലെന്ന് പൊലീസ് പറഞ്ഞു. മുറിയിലെ സോഫയുടെ സമീപം കിടന്ന മൃതദേഹം ആദ്യം കണ്ടത് ബന്ധുക്കളെന്ന് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.
ഭാര്യയ്ക്കൊപ്പം വഞ്ചിയൂരിലെ ഫ്ളാറ്റിലായിരുന്നു സതീഷ് ബാബു താമസിച്ചിരുന്നത്. ഭാര്യ ഇന്നലെ നാട്ടില്‍ പോയിരുന്നു. ഫോണില്‍ വിളിച്ച് കിട്ടാത്തതിനാല്‍ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് വാതില്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. ഫ്ളാറ്റിലെ ലിവിങ് റൂമിലുള്ള സോഫയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലാണ് ജനിച്ചതെങ്കിലും കാസര്‍ഗോഡും കണ്ണൂരും തിരുവനന്തപുരത്തുമായി സതീഷ് ബാബു തന്റെ കര്‍മ്മമണ്ഡലം സജീവമാക്കി. മലയാള സാഹിത്യത്തിലും ദ്യശ്യ മാധ്യമ രംഗത്തും സതീഷ് ബാബു സംഭാവനകള്‍ നൽകി. രണ്ടു കഥാസമാഹാരങ്ങളും ഏഴു നോവലുകളും പ്രസിദ്ധീകരിച്ചു.
‘പേരമരം’ എന്ന ചെറുകഥാ സമാഹാരത്തിന് 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. കാരൂര്‍ പുരസ്കാരം, മലയാറ്റൂര്‍ അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ് എന്നിവയ്ക്കും അര്‍ഹനായി. കേരള സാഹിത്യ അകാദമിയിലും ചലച്ചിത്ര അക്കാദമിയിലും അംഗമായിരുന്നു.
ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. 1992 ല്‍ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന സിനിമയ്ക്ക് തിരക്കഥയെഴുതി.