ജീവൻ കൊടുത്തും മത്സ്യത്തൊഴിലാളികൾക്കൊപ്പം പ്രതിപക്ഷം നിൽക്കും; വിഴിഞ്ഞം സമര വിഷയത്തിൽ വി.ഡി സതീശൻ
December 6 | 02:43 PM
തിരുവനന്തപുരം: ജീവൻ കൊടുത്തും വിഴിഞ്ഞ സമരക്കാർക്കൊപ്പം പ്രതിപക്ഷം നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനിടെയാണ് വി.ഡി സതീശൻ വഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തുവന്നത്.
'ആദിവാസികളെ പോലെ ദുരിതവും പ്രശ്നങ്ങളും അനുഭവിക്കുന്ന ജനതയാണ് മത്സ്യത്തൊഴിലാളികൾ. പുനരധിവാസമാണ് ഇവരുടെ പ്രധാന പ്രശ്നം. വർഗീയ വിവേചനത്തിന് ഇടവരാത്ത തരത്തിൽ പ്രശ്നം പരിഹരിക്കേണ്ടത് ആയിരുന്നു. ബിഷപ്പിന് എതിരെ കേസെടുത്തത് എന്ത് അടിസ്ഥാനത്തിലാണ്?
കേസെടുത്തപ്പോൾ സ്വാഭാവിക പ്രകോപനം ഉണ്ടായി. മന്ത്രിയുടെ സഹോദരൻ പോലും തീവ്രവാദിയാണെന്ന് പാർട്ടിയെ മുഖപത്രം പറയുന്നു. മന്ത്രിയ്ക്ക് എതിരെയുള്ള പരാമർശം വൈദികൻ പിൻവലിച്ചിട്ടും ആളിക്കത്തിക്കാൻ ശ്രമം നടത്തുന്നു. ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണ് സർക്കാർ ഇതിലൂടെ ശ്രമിക്കുന്നത്. മുഖ്യമന്ത്രി മുൻകൈ എടുത്താൽ സമരം തീരും. സമരസമിതിയുമായി മുഖ്യമന്ത്രി ചർച്ച നടത്താത്തത് അത്ഭുതപ്പെടുത്തുന്നു'- വി.ഡി സതീശൻ പറഞ്ഞു.
വട്ടി പലിശയ്ക്ക് എടുത്തുകൊണ്ട് മണ്ണെണ്ണ വാങ്ങേണ്ട ഗതികേടിലാണ് മത്സ്യത്തൊഴിലാളികൾ. സബ്സിഡി വർധിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. ജീവൻ കൊടുത്തും മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം പ്രതിപക്ഷം നിൽക്കുമെന്നും സമരം തീർക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് അപേക്ഷിക്കുന്നതായും വി.ഡി സതീശൻ സഭയിൽ പറഞ്ഞു.