മംഗളൂരു സ്ഫോടനക്കേസ്: അന്വേഷണം കേരളത്തിലേക്കും; പ്രതി ആലുവയിലും എത്തിയെന്ന് കണ്ടെത്തി
November 21 | 06:16 PM
മംഗളൂരു: നഗോരിയിലുണ്ടായ പ്രഷർ കുക്കർ ബോംബ് സ്ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിഖ് ആലുവയിൽ എത്തിയിരുന്നതായി സ്ഥിരീകരണം. കുക്കർ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ഷാരിഖ് സംഭവത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് ആലുവയിലെത്തിയതായി കണ്ടെത്തി. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി മംഗളൂരുവിലെത്തി. സ്ഫോടനക്കേസില്‍ കര്‍ണാടക പോലീസിന്റെ അന്വേഷണം കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. പ്രതിയായ മുഹമ്മദ് ഷാരിഖ് ഇരുസംസ്ഥാനങ്ങളിലും എത്തിയിരുന്നതായി കണ്ടെത്തിയതോടെയാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ബോംബ് നിര്‍മാണത്തിനാവശ്യമായ ചില സാമഗ്രികള്‍ ഓണ്‍ലൈന്‍ വഴിയാണ് ഷാരിഖ് വാങ്ങിയതെന്ന് കര്‍ണാടക പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആലുവയിലെ വിലാസത്തിലാണ് ഈ സമാഗ്രികളെത്തിയത്. ശനിയാഴ്ചയാണ് മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനം ഉണ്ടായ ഓട്ടോറിക്ഷയിൽ നിന്ന് കത്തിക്കരിഞ്ഞ പ്രഷർ കുക്കറും ബാറ്ററികളും കണ്ടെത്തിയിരിന്നു.