സംസ്ഥാനത്ത് യു ഡി എഫ് അനുകൂല തരംഗം, എസ് ഡി പി ഐ സി പി എം ധാരണയുണ്ടാക്കിയയത് മുഖ്യമന്ത്രിയെന്നും രമേശ് ചെന്നിത്തല
March 29 | 05:00 PM
കൊച്ചി: എസ്ഡിപിഐയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന് ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല. എസ്ഡിപിഐയും സിപിഎമ്മും തമ്മിലുള്ള ധാരണ പരസ്യമായ കാര്യമാണെന്നും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കൂട്ടുകെട്ട് ഉണ്ടാക്കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയാണ് പലയിടത്തും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി. മദ്നിയുടെ സാന്നിധ്യത്തിൽ നടത്തിയ ചര്ച്ചയിലൂടെയാ ണ് പിഡിപി കൂട്ടുകെട്ട് ഉണ്ടാക്കിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കൊച്ചിയിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു രമേശ് ചന്നിത്തല.
സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമുണ്ടെന്നും. അഞ്ച് വര്‍ഷത്തിനിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ചേലക്കര ഒഴികെ എല്ലായിടത്തും യുഡിഎഫിനാണ് ജയം. അതിനാൽ തന്നെ യുഡിഎഫ് അനുകൂല തരംഗമുണ്ട്. മുഖ്യമന്ത്രിയും എൽഡിഎഫും പ്രകടിപ്പിക്കുന്നത് പരാജിതരുടെ കപട ആത്മവിശ്വാസമാണ്. കോടികളുടെ പ്രചാരണ വേല നടത്തിയാലും മുഖം നന്നാക്കാൻ പറ്റില്ല. 300 കോടിയിൽ അധികം രൂപ തെരഞ്ഞെടുപ്പ് രംഗത്ത് എൽഡിഎഫ് ഉപയോഗിക്കുന്നുണ്ട്. ജനങ്ങള്‍ യുഡിഎഫിനൊപ്പമാണ്. സര്‍ക്കാര്‍ മാറണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. അഞ്ചു തവണയാണ് എൽഡിഎഫ് സര്‍ക്കാര്‍ ബസ് നിരക്ക് കൂട്ടിയത്. നാലു തവണ വൈദ്യുതി നിരക്കും വര്‍ധിപ്പിച്ചു. വെള്ളത്തിനും നിരക്ക് കൂട്ടി. കോടതി ഫീസ് വരെ ഉയര്‍ത്തി. കമ്യുണിസ്റ്റ് നേതാക്കളുടെ ദാരിദ്ര്യം മാറിയെന്നല്ലാതെ സാധാരണക്കാരുടെ ദാരിദ്ര്യം മാറിയില്ല. അഴിമതിക്ക് എതിരായ തന്റെ പോരാട്ടം മുഖ്യമന്ത്രി കളിയാക്കി. ആരോപണങ്ങൾ ഉന്നയിച്ചിട്ടും തെരഞ്ഞെടുപ്പ് വിജയിച്ചുവെന്നാണ് പറഞ്ഞത്. പക്ഷേ, കഴിഞ്ഞ തവണ പ്രത്യേക സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഏഴ് ആരോപണങ്ങളിൽ സര്‍ക്കാരിന് യു ടേണ്‍ എടുക്കേണ്ടി വന്നു. അധികാരത്തിലെത്തിയാൽ എൽഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ പുനപരിശോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.