രോഗിയെ എത്തിച്ചുകൊടുക്കുന്ന ഡ്രൈവർക്ക് പതിനായിരം കമ്മീഷനെന്ന് വീണ ജോർജ് പ്രസംഗിക്കുകയല്ല നടപടിയാണ് വേണ്ടതെന്ന് വി ഡി സതീശൻ
February 25 | 06:07 PM
കോഴഞ്ചേരി: രോഗിയെ എത്തിച്ചുകൊടുക്കുന്ന ആംബുലൻസ് ഡ്രൈവർക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രി, ഒരാൾക്ക് പതിനായിരം രൂപ എന്ന കണക്കിൽ കമ്മീഷൻ നൽകുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഇന്നലെ കോഴഞ്ചേരിയിൽ നടത്തിയ പൊതുപരിപാടിയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ഡോക്ടർമാർ തന്നോട് പറഞ്ഞതാണ് ഇക്കാര്യമെന്നാണ് മന്ത്രി പ്രസംഗത്തിൽ പറഞ്ഞത്. ‘ആംബുലൻസ് ഡ്രൈവർമാർക്ക് തിരുവനന്തപുരത്തെ ആശുപത്രികൾ അയ്യായിരം രൂപ വരെ നൽകുന്നുണ്ട്. പത്ത് രോഗികളെ എത്തിച്ചാൽ ആംബുലൻസ് ഡ്രൈവർമാർക്ക് 50000 രൂപ ലഭിക്കും. രോഗികളുടെ ബില്ലിൽ നിന്നാണ് ആശുപത്രികൾ ഈ തുക തിരിച്ച് ഈടാക്കുന്നത്.
മന്ത്രിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ മന്ത്രിക്കെതിരെ തന്നെയാണ് വിമർശനം ഉയരുന്നത്. ഇത്രയും ഗുരുതരമായ വെളിപ്പെടുത്തൽ അറിഞ്ഞിട്ടും എന്ത് നടപടിയാണ് ആരോഗ്യമന്ത്രി സ്വീകരിച്ചതെന്നാണ് ചോദ്യം. സമാനമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. ‘പ്രതിപക്ഷമാണോ ആംബുലൻസ് ലോബിയെ നിയന്ത്രിക്കേണ്ടത്? അതിൽ നടപടിയെടുക്കേണ്ടത് സർക്കാരാണ്. പ്രസംഗിക്കുകയല്ല വേണ്ടത്’ എന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം.