ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ജിൻ വിജയം; കാര്യവട്ടത്ത് ഇന്ത്യ 317 റൺസിന് ശ്രീലങ്കയെ തോൽപ്പിച്ചു
January 16 | 08:50 AM
തിരുവനന്തപുരം: കാര്യവട്ടത്ത് ഐതിഹാസികം വിജയം നേടി ഇന്ത്യ. പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ 317 റണ്‍സിനാണ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 391 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ പോരാട്ടം 22-ാം ഓവറില്‍ അവസാനിച്ചു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ജിനുള്ള വിജയമാണ് ലങ്കയ്ക്കെതിരെ ഇന്ത്യ തിരുവനന്തപുരത്ത് നേടിയത് . ഇതോടെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി.
ഏകദിന ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഈ റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിക്കുറിച്ചത്.
ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഉയര്‍ത്തിയ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ലങ്കന്‍ താരങ്ങള്‍ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തില്‍ തകര്‍ന്ന് തരിപ്പണമായി. ലങ്കന്‍ നിരയില്‍ നുവാനിദോ ഫെര്‍ണാഡോ, ദാസുന്‍ സനക, കസുന്‍ രജിത എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് 4 വിക്കറ്റും കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും 2 വിക്കറ്റ് വീതവും നേടി. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരുടെ സെഞ്ചുറി കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സ് നേടി. 110 പന്തില്‍ നിന്ന് പുറത്താകാതെ 166 റണ്‍സ് നേടിയ വിരാട് കോലി തന്നെയായിരുന്നു ഇന്ത്യയുടെ കുന്തമുന. അക്ഷര്‍ പട്ടേല്‍ 2 പന്തില്‍ നിന്നായി 2 റണ്‍ നേടി പുറത്താകാതെ നിന്നു.
പരമ്പരയില്‍ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോലി സച്ചിന് തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നു. നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. ഇന്ത്യയില്‍ കോലിയുടെ 21-ാം സെഞ്ചുറിയാണിത്.