പ്രചരണ പരസ്യത്തിൽ നിന്നും എംഎൽഎയെ ഒഴിവാക്കിയത് പരിപാടിയുടെ ശോഭ കെടുത്തി'; വൈക്കം ശതാബ്ദി ആഘോഷത്തിൽ പരാതിയുമായി സിപിഐ
April 2 | 08:21 AM
കോട്ടയം: വൈക്കം ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് സിപിഐ നേതാക്കൾക്കിടയിലും നീരസം. ഏപ്രിൽ ഒന്നിന് സർക്കാർ നടത്തിയ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ പ്രചരണ പരസ്യത്തിൽ നിന്നും എംഎൽഎ സി.കെ ആശയെ ഒഴിവാക്കിയെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഐ. എംഎൽഎയെ ഒഴിവാക്കിയത് പരിപാടിയുടെ ശോഭ കെടുത്തിയെന്നാണ് സിപിഐ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് പരാതി നൽകാനാണ് സിപിഐ തീരുമാനം. എംഎൽഎയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സാമൂഹിക മാധ്യമങ്ങളിൽ സിപിഐ പ്രവർത്തകരുടെ പ്രതിഷേധ കുറിപ്പുകൾ ഉയർന്നിട്ടുണ്ട്. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെയാണ് പരാതിയുമായി സിപിഐ രംഗത്തെത്തിയത്. വൈക്കം ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്തും പരാതികൾ ഉയർന്നിട്ടുണ്ട്. മുതിർന്ന നേതാക്കളായ കെ മുരളീധരൻ എംപിയും ശശി തരൂർ എംപിയുമാണ് പരാതിയുമായി രംഗത്തെത്തിയത്. മറ്റ് നേതാക്കന്മാർക്ക് പ്രസംഗിക്കാൻ അവസരം നൽകിയപ്പോൾ തന്നെ മനപൂർവ്വം തഴഞ്ഞുവെന്ന് കെ മുരളീധരൻ ആരോപിച്ചു. ആദ്യം കെപിസിസി പ്രസിഡന്റ് കെ സുധാകരന് പ്രസംഗിച്ചു പിന്നാലെ യുഡിഎഫ് കൺവീനർ എം.എം ഹസനും പ്രസംഗിച്ചു. പിന്നീട് രമേശ് ചെന്നിത്തല, വി.ഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവരെല്ലാം പ്രസംഗിച്ചിട്ടും മുൻ പിസിസി അദ്ധ്യക്ഷനായ തനിക്ക് അവസരം ലഭിച്ചില്ലെന്ന് കെ മുരളീധരൻ പരാതിയിൽ പറയുന്നു.