അതിരപ്പള്ളി-മനക്കപ്പാറ റോഡില്‍ വീണ്ടും ‘കബാലി’ ഇറങ്ങി; വാഹനങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
November 17 | 09:15 AM
തൃശ്ശൂർ: അതിരപ്പള്ളി- മനക്കപ്പാറ റോഡില്‍ വീണ്ടും ഭീതി പരത്തി കബാലി എന്ന് അറിയപ്പെടുന്ന കാട്ടാന. മലക്കപ്പാറയില്‍ നിന്ന് തേയില കേറ്റിവന്ന ലോറി ആന റോഡില്‍ വച്ച് തടഞ്ഞു. ലോറിക്ക് പിന്നിലായി ഒരു കാറുമുണ്ടായിരുന്നു. രണ്ട് വാഹനങ്ങളും പിന്നോട്ടെടുത്തതിനാല്‍ വലിയ അപകടം ഒഴിവായി. ആന മദപ്പാടിലാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഷോളയാര്‍ പവര്‍ ഹൗസ് റോഡിലൂടെ ആന താഴേക്ക് ഇറങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ചാലക്കുടിയില്‍ നിന്നും വാല്‍പ്പാറ വരെ നീണ്ടുകിടക്കുന്ന അന്തര്‍സംസ്ഥാന പാതയിലൂടെ നിരവധി വിനോദ സഞ്ചാരികളും വ്യാപാരാവശ്യത്തിനുള്ള വാഹനങ്ങളും കടന്നുപോകാറുണ്ട്. യാത്രയ്ക്കായി ഈ വഴി തെരഞ്ഞെടുക്കുന്നവര്‍ വളരെ ജാഗ്രത പുലര്‍ത്തണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി.
കബാലിയുടെ ആക്രമണത്തില്‍ നിന്നും കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ബസ് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ആന വഴി തടഞ്ഞതോടെ എട്ട് കിലോമീറ്ററോളം ദൂരം ഡ്രൈവര്‍ ബസ് പുറകോട്ട് എടുത്താണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.