വിജയ് ചിത്രം ' ജനനായകൻ ' വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിൽ കടുത്ത അനിശ്ചിതത്വം
January 7 | 06:24 PM
ചെന്നൈ: വിജയ് ചിത്രം ' ജനനായകൻ ' വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിൽ കടുത്ത അനിശ്ചിതത്വം. സെൻസർ ബോർഡ് സർട്ടിഫിക്കേറ്റ് വൈകുന്നതിനെതിരെ, നിർമാതാക്കൾ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി വിധി പറയാൻ മാറ്റി. വെള്ളിയാഴ്ച രാവിലെ മാത്രമേ വിധി ഉണ്ടാകൂ എന്നാണ് സൂചന. യു/എ സർട്ടിഫിക്കറ്റ് ഉറപ്പ് നൽകിയതിന് ശേഷം നിലപാട് മാറ്റിയതെന്തിനാണെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. ജനനായകൻ റിലീസിന് മുൻപേ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളുമായിട്ടാണ് കോടതി സീൻ. റിവൈസ് കമ്മിറ്റിക്ക് സിനിമ വിട്ടത് ആരുടെ പരാതിയിലെന്ന കോടതി ചോദ്യത്തിൽ സെൻസർ ബോർഡിന്റെ നാടകീയ വെളിപ്പെടുത്തലോടെയാണ് വാദം തുടങ്ങിയത്. ഡിസംബർ 22ന് ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ശുപാർശ ചെയ്ത 5 അംഗ എക്സാമിനിംഗ് കമ്മിറ്റിയിലെ ഒരാൾ തന്നെയാണ് പരാതിക്കാരൻ എന്ന് സിബിഎഫ്ഇ അറിയിച്ചു. സിനിമയിൽ സൈന്യവുമായി ബന്ധപ്പെട്ട അടയാളങ്ങൾ ഉണ്ടെന്നും പ്രതിരോധ രംഗത്തെ വിദഗ്ധർ അടങ്ങിയ സമിതി പരിശോധിക്കാതെ ചിത്രത്തിന് അനുമതി നൽകാനാകില്ലെന്നുമാണ് വാദം.