ഹിമാചൽ പ്രദേശിൽ ഭരണം പിടിച്ച് കോൺഗ്രസ്
December 8 | 03:57 PM
ഷിംല: ഹിമാചല്‍ പ്രദേശിൽ ഭരണം കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഇതോടെ
മോദി പ്രഭാവത്തിൽ തുടർ ഭരണം നേടാമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ക്കാണ് വന്‍ തിരിച്ചടിയേറ്റത്. 39 സീറ്റുകള്‍ കോണ്‍ഗ്രസും 26 സീറ്റുകള്‍ ബിജെപിയും നേടി. പ്രിയങ്കാ ഗാന്ധിയുടെ ശക്തമായ പ്രചരണം ഉള്‍പ്പെടെ ഹിമാചലില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തെന്നാണ് വിലയിരുത്തല്‍. തകര്‍ച്ചയുടെ വക്കില്‍ നില്ക്കുന്ന കോണ്‍ഗ്രസിന് ഹിമാചല്‍ പ്രദേശ് ആശ്വാസം പകരുന്നു.
എക്സിറ്റ് പോള്‍ സര്‍വ്വേകളില്‍ ഹിമാചല്‍ ഇത്തവണ ബിജെപിയെ തുണയ്ക്കുമെന്നായിരുന്നു പ്രവചിച്ചത്. എന്നാല്‍ ഭരണമാറ്റത്തിന്റെ പതിവ് തെറ്റാതെ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിനെ തുണച്ചു. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് പ്രചാരണം ഫലം കണ്ടു. 1985 ന് ശേഷം ഒരു പാര്‍ട്ടിക്കും ഹിമാചലില്‍ തുടര്‍ഭരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 45 സീറ്റുകളാണ് നേടിയിരുന്നത്. വമ്പന്‍ ജയം സ്വന്തമാക്കിയ ഹിമാചലില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കം തുടങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംഎല്‍എമാരെ ചത്തീസ്ഗഡിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം.