സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല ഉദ്യോഗസ്ഥരെ തിരികെ വിളിച്ചത്; ഇന്നല്ലെങ്കിൽ നാളെ അനുമതി കിട്ടും; മുഖ്യമന്ത്രി നിയമസഭയിൽ
December 8 | 12:00 PM
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സിൽവർ ലൈൻ പശ്ചാത്തല വികസനത്തിന് വൻ കുതിപ്പുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. DPR റെയിൽവെ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. സിൽവർ ലൈൻ പ്രക്ഷോഭം വിജയിച്ചാൽ അത് നാടിന്റെ പരാജയമാണെന്ന് പ്രതിപക്ഷം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിൽവർലൈനും വന്ദേഭാരതും കേരളത്തിന് വേണം. ഇതിനായി ഒരുമിച്ച് കേന്ദ്രത്തെ സമീപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാതയ്ക്കായി ഏറ്റെടുക്കേണ്ടി വരുന്ന സർവ്വേ നമ്പറുകൾ കാണിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാത്തത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. തുടർന്ന് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം സ്പീക്കർ തള്ളി.
യുഡിഎഫ് എം.പിമാർ ലോക്സഭയിൽ പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തെ എങ്ങനെ സമീപിക്കുന്നു എന്നാണ് പ്രശ്നം. കേരളത്തിന്റെ വികസനത്തിന് എതിരെയാണ് അവർ നിലപാടെടുത്തത്. പ്രധാനമന്ത്രിയെ നേരിൽ കണ്ടു. ഒരക്ഷരം പദ്ധതിക്കെതിരെ പ്രധാനമന്ത്രി സംസാരിച്ചില്ല. പദ്ധതി പൂർണമായും നടപ്പാക്കാൻ കഴിയില്ല എന്ന് കേന്ദ്രം ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പൂർണമായി പദ്ധതി തള്ളിപ്പറയാൽ കേന്ദ്ര സർക്കാരിന് പോലും കഴിയുന്നില്ല. പദ്ധതിയ്ക്ക് അനുമതി കിട്ടും. കിട്ടിയാൽ വേഗം തന്നെ പൂർത്തിയാക്കും. അനുമതി കിട്ടാതിരിക്കില്ല. ഇന്ന് അല്ലെങ്കിൽ നാളെ അനുമതി കിട്ടും. പദ്ധതി ഉപേക്ഷിച്ചതിന്റെ ഭാഗമായിട്ടല്ല ഉദ്യോഗസ്ഥരെ മാറ്റിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിന് എതിരായ പ്രക്ഷോഭത്തിന് മുന്നിൽ സർക്കാർ വഴങ്ങില്ല. ബിജെപിയുമായി ചേർന്ന് പ്രതിഷേധിച്ചത് കൊണ്ടാണ് ഇപ്പോൾ നിങ്ങൾക്ക് ആനുകൂല്യം ലഭിച്ചതെന്നും പ്രതിപക്ഷത്തെ നോക്കി മുഖ്യമന്ത്രി പറഞ്ഞു.