ശബരിമല സ്വർണ്ണക്കൊള്ളയിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം
February 24 | 03:13 PM
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. തന്ത്രിയുടെ വക്കാലത്ത് ഏറ്റെടുത്തെന്ന് മന്ത്രിമാർ പറയുന്നു. പ്രതിപക്ഷം സ്വന്തമായി ഒരു ആക്ഷേപവും പറഞ്ഞില്ല. കോടതി പറഞ്ഞ കാര്യം പറഞ്ഞെന്നേ ഉള്ളൂ. തന്ത്രിയെ 40 ദിവസം ജയിലിട്ടതിന്റെ ഉത്തരവാദിത്തം ആർക്കാണ്. വിശ്വാസികളോട് സർക്കാർ ഉത്തരം പറയണം. സർക്കാർ വീഴ്ചകൊണ്ട് മാത്രമാണ് സ്വർണ്ണക്കൊള്ള കേസിൽ പ്രതികൾ പുറത്തിറങ്ങുന്നതെന്ന് കെ.ബാബു പറഞ്ഞു. യുവതീ പ്രവേശനത്തിന് സഹകരിക്കാത്തതിന്റെ പ്രതികാരമാണ് തന്ത്രിയോട് തീർത്തത്. ദേവസ്വം മന്ത്രി രാജി വച്ചാൽ പ്രശ്നം തീരുമെന്നും സഭ സുഗമമായി മുന്നോട്ട് പോകുമെന്നും കെ ബാബു പറഞ്ഞു. അതേസമയം മറുപടി കേൾക്കാനുള്ള ക്ഷമ പ്രതിപക്ഷത്തിന് ഉണ്ടാകണമെന്ന് കെ ബാബുവിനും പ്രതിപക്ഷത്തിനും മറുപടിയായി പി രാജീവ് പറഞ്ഞു. മന്ത്രിസഭയോട് അവിശ്വാസം രേഖപ്പെടുത്താനുള്ള ധൈര്യം ഉണ്ടോ. ആർക്കെങ്കിലും എതിരെ ഒരു അഴിമതി ആരോപണം കൊണ്ട് വരാൻ കഴിഞ്ഞോ. ആരോപണത്തിന്റെ കണിക പോലും ഉന്നയിക്കാൻ പ്രതിപക്ഷത്തിനില്ല. പ്രകടന പത്രികയിലെ എല്ലാം പൂർത്തീകരിച്ചു എന്ന ആത്മവിശ്വാസമാണ് സർക്കാരിനുള്ളത്. ലൈഫ് വീടുകൾ പ്രതിപക്ഷം കണ്ടോ. വയനാട് ദുരന്ത ബാധിതർക്ക് പ്രിയങ്ക ഗാന്ധി എംപി ഒരു രൂപ നൽകിയോ. ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷമാണിത്. നശീകരണാത്മക പ്രതിപക്ഷമാണ്. എന്തിനെയും എതിർക്കുന്നുവെന്നും പി രാജീവ് വിമർശിച്ചു.