വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ മൂവായിരം പേർക്കെതിരെ കേസ്
November 28 | 08:27 AM
വിഴിഞ്ഞം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന മൂവായിരത്തോളം പേർക്കെതിരെ കേസെടുത്തു. ലഹളയുണ്ടാക്കൽ, പൊലീസ് സ്റ്റേഷൻ ആക്രമണം, വധശ്രമം, പൊലീസുകാരെ തടഞ്ഞു വെയ്ക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ,പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ആകെ 85 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് പോലീസിന്റെ നിഗമനം.വാഹനങ്ങൾ കേടുവരുത്തിയത് വഴി 80 ലക്ഷം രൂപയുടെ നഷ്ടവും സ്റ്റേഷൻ വസ്തുക്കൾ തകർത്തത് വഴി 5 ലക്ഷം രൂപയുടെ നഷ്ടവുമാണ് ഉണ്ടായിട്ടുള്ളത്.
സമരക്കാര്‍ കൈവശം കരുതിയിരുന്ന മരക്കഷണം , കമ്പിവടി, കല്ലുകള്‍ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറിയ സംഘം സ്റ്റേഷനിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ബന്ദികളാക്കി. ഏഴോളം വാഹനങ്ങള്‍, സ്റ്റേഷന്റെ റിസപ്ഷന് ഏരിയ, പരിസരത്തെ പൂച്ചട്ടികളും അക്രമികള്‍ അടിച്ചു തകര്‍ത്തു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിഴിഞ്ഞവും പരിസരപ്രദേശങ്ങളും
അതീവ ജാഗ്രതയിലാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് എഡിജിപി അറിയിച്ചു. സ്ഥലത്ത് ക്രമ സമാധാനം പുനസ്ഥാപിക്കാന്‍ ജില്ലാ കലക്ടർ വിളിച്ച് ചേർത്ത സർവകക്ഷി യോഗം ഉച്ചയ്ക്ക് ശേഷം നടക്കും.