ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി: ബിബിസിക്കെതിരെ പരാതി
January 20 | 01:17 PM
ന്യൂഡൽഹി: രാജ്യത്തെയും പ്രധാനമന്ത്രിയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതിന് ബിബിസിക്കെതിരെ പരാതി. അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ വിനീത് ജിൻഡാലാണ് ബിബിസിയ്ക്കെതിരെ പരാതി നൽകിയത്. രാജ്യത്തിന്റെ ഐക്യത്തെയാണ് ബിബിസി അപകീർത്തിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. ഗുജറാത്ത് കലാപം ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയാണ് വിവാദത്തിലായത്.
ജിൻഡാലിന്റെ പരാതിയിൽ ഐ.പി.സി. 121,153,153A &B, 295,298, 505 വകുപ്പകൾ പ്രകാരം ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. രാജ്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുമെതിരെ ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹത്തെ പ്രകോപിപ്പിക്കുകയാണ് ഡോക്യുമെന്ററിലിയിലൂടെ ബിബിസി ചെയ്തതെന്നും പരാതിക്കാരൻ ആരോപിച്ചു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയെ ഇന്ത്യ അപലപിച്ചു. ‘അപകീർത്തികരമായ ആഖ്യാനങ്ങൾക്കായി തയാറാക്കിയ പ്രചാരണ സാമഗ്രി’ എന്നായിരുന്നു ബിബിസി ഡോക്യുമെന്റററിയെക്കുറിച്ച് കേന്ദ്ര സർക്കാരിന്റെ പ്രതികരണം. എന്നാൽ ബിബിസി ഡോക്യുമെന്ററിയിൽ മോദിയെ ചിത്രീകരിച്ച രീതി അംഗീകരിക്കുന്നില്ലെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പാർലമെന്റിൽ വ്യക്തമാക്കി. കലാപവേളയിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്കെതിരായി തെളിവുകളൊന്നുമില്ലെന്നു സുപ്രീംകോടതി നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. കലാപത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘവും മോദിക്ക് യാതൊരു പങ്കുമില്ലെന്നാണു കണ്ടെത്തിയത്.