പരാതി പിൻവലിക്കാൻ അഭിഭാഷകരുടെ മുന്നിലിട്ട് എൽദോസ് മർദ്ദിച്ചെന്ന് പരാതിക്കാരിയുടെ മൊഴി
November 1 | 05:26 PM
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ പരാതി പിൻവലിക്കാൻ അഭിഭാഷകരുടെ മുന്നിലിട്ട് മർദ്ദിച്ചെന്ന പരാതിക്കാരിയുടെ മൊഴി. മൂന്ന് അഭിഭാഷകർ നോക്കി നിൽക്കേ മർദ്ദിക്കുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്തു. സാമ്പത്തിക തർക്കമാണ് കോവളത്തെ പരാതിക്ക് കാരണമെന്ന രേഖയിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അഭിഭാഷകർ തടഞ്ഞുവെന്നുമാണ് മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൽദോസ് ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസെടുത്തത്.
അതേസമയം ബലാത്സഗ കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എല്ലാ ദിവസവും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രാവിലെ 9 മണിമുതൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എത്താനാണ് കോടതി നിർദ്ദേശം. കേസ് അന്വേഷണവുമായി എൽദോസ് കുന്നപ്പിള്ളിൽ സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
എൽദോസ് കുന്നപ്പിള്ളിലിന്റെ മുൻകൂർ ജാമ്യം നൽകിയ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിൽ അന്വേഷണവുമായി എൽദോസ് കുന്നപ്പിള്ളിൽ സഹകരിക്കുന്നില്ലെന്ന വാദം സർക്കാർ ഉന്നയിച്ചിരുന്നു.