2024ലെ പൊതു തിരഞ്ഞെടുപ്പ്; കോൺഗ്രസിന് മുന്നിൽ കടമ്പകളേറെ
March 24 | 10:27 AM
കാഴ്ച്ചവട്ടം
മുഹമ്മദ് ബഷീർ
ഒരു മാസത്തിലേറെ നീണ്ട അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം, സമീപ ഭാവിയിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലേക്കുള്ള ചൂണ്ടുപലകയാണോ? കോൺഗ്രസ് പാർട്ടി ഏറ്റുവാങ്ങിയ ദയനീയ പരാജയം, 'കോൺഗ്രസ് മുക്ത ഭാരതം' എന്ന ബിജെപിയുടെ പ്രതിപക്ഷരഹിത ഭരണ സൗകര്യത്തോട് ഇന്ത്യൻ ജനാധിപത്യം കൂടുതൽ അടുക്കുന്നു എന്നതിന്റെ പ്രതിഫലനമാണോ? ഉത്തരം എന്തായാലും, കേവലം രണ്ട് സംസ്ഥാനങ്ങളിൽ മാത്രം ഭരണമുള്ള കക്ഷിയായി കോൺഗ്രസ് പാർട്ടി ചുരുങ്ങി കഴിഞ്ഞു. ഈ വർഷമവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത്, കർണാടക തിരഞ്ഞെടുപ്പുകളിലും, വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും കൂടുതൽ ആത്മവിശ്വാസത്തോടെ നടന്നടുക്കാൻ പര്യാപ്തമായ വിജയമാണ് ഭരണകക്ഷിക്ക് ലഭിച്ചിരിക്കുന്നത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന് വ്യക്തമായ പാഠവും !
കോൺഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ ആശയം തന്നെ ജനാധിപത്യ വിരുദ്ധമായ നിലപാടാണെന്ന് കാണാൻ പ്രയാസമില്ല. സ്വാതന്ത്രസമരകാലഘട്ടം മുതൽ ചരിത്രമുള്ള, ഇന്ത്യൻ ദേശിയപ്രസ്ഥാനത്തിന്റെ ഭാഗമായ, തിരഞ്ഞെടുപ്പുകളിലൂടെ ദീർഘകാലം രാജ്യം ഭരിച്ച ഒരു രാഷ്ട്രിയ പ്രസ്ഥാനത്തെ ഇന്ത്യയുടെ മണ്ണിൽ നിന്ന് കുടിയൊഴിപ്പിക്കാൻ ബിജെപി ഉപയോഗിക്കുന്ന മാർഗങ്ങൾ പലപ്പോഴും ജനാധിപത്യപരമല്ലാതായി മാറുകയാണ്.
തിരഞ്ഞെടുപ്പുകളിൽ നേരിട്ടേറ്റുമുട്ടി വിജയിച്ചു മുന്നേറുന്നതിനൊടൊപ്പം തന്നെ കോൺഗ്രസ് നേതാക്കളെയും, ജനപ്രതിനിധികളെയും അടർത്തിമാറ്റി സംസ്ഥാന ഭരണങ്ങളിൽ നിന്ന് അകറ്റാനും ബിജെപി നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്ന പഞ്ചാബിൽ ഭരണതുടർച്ചക്ക് ആവശ്യമായ സാഹചര്യം നിലനിൽക്കെ - നീണ്ട കർഷക പ്രക്ഷോഭത്തിന്റെ അനുകൂല ഘടകം ഉൾപ്പെടെ - ആം ആദ്മി പാർട്ടിക്ക് മുൻപിൽ ദയനീയ പരാജയം ഏറ്റുവാങ്ങി. ഒരർത്ഥത്തിൽ പഞ്ചാബിലെ പരാജയം ആത്മഹത്യയോട് ചേർന്ന് നിൽക്കും! ആഭ്യന്തര തർക്കങ്ങളിൽ, സുവ്യക്തത യോടെ കാര്യങ്ങൾ അപഗ്രഥിച്ചു പരിഹരിക്കാൻ കോൺഗ്രസിനാവുന്നില്ല. 2017 ലെ തിളക്കമാർന്ന വിജയത്തിന്റെ ശില്പിയായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് മുഖ്യമന്ത്രിപദത്തിൽനിന്ന് മാറ്റിയ ദിവസം മുതൽ അവിടെ കോൺഗ്രസ് പരാജയപ്പെട്ടു തുടങ്ങിയതാണ്. നവജ്യോദ് സിങ് സിദ്ദുവിന്റെ മുഖ്യമന്ത്രി സ്ഥാനമോഹവും, 20ഓളം എം എൽ എ മാരുടെ പിന്തുണയും നേതൃത്വത്തെ അങ്കലാപ്പിലാക്കുകയും തന്ത്രപരമായ നീക്കം എന്ന നിലയിൽ ചരഞ്ജിത്ത് സിങ് ചന്നിയെ മുഖ്യമന്ത്രിയായി അവരോധിക്കുകയും ചെയ്തു. അമരീന്ദരിന്റെ ഭരണ പരാജയമായിരുന്നില്ല ഈ മാറ്റതിന് അടിസ്ഥാനം. കോൺഗ്രസിലെ 'പ്രശ്ന പരിഹാര വിഭാഗത്തിന്റെ' (അങ്ങിനെ ഒന്നുണ്ടെങ്കിൽ ) തികഞ്ഞ പരാജയ മായിരുന്നു സിദ്ദുവിന് വഴങ്ങി കൊണ്ടുള്ള നടപടി. തിരഞ്ഞെടുപ്പിന് ആറ് മാസം ബാക്കിനിൽക്കെ ഭരണ മൊഴിഞ്ഞു തിരഞ്ഞെടുപ്പ് നേരിട്ടിരുന്നുവെങ്കിൽ, ഒരു പക്ഷെ ഇതിനേക്കാൾ മെച്ചപ്പെട്ട ഫലം കോൺഗ്രസിന് ലഭിച്ചേനെ.
ഉത്തർപ്രദേശിൽ കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയെ നേരിടുകയാണ്.ശക്തമായ ചതുഷ്കോണ മത്സരം പ്രവചിച്ച മാധ്യമ വിശകലനങ്ങളിൽ കാര്യമൊന്നുമുണ്ടായില്ലെന്നു മാത്രമല്ല, ബിജെപിയും സമാജ് വാദി പാർട്ടിയും തമ്മിൽ നേരിട്ടുള്ള മത്സരത്തിന് കളമൊരുങ്ങിയപ്പോൾ കോൺഗ്രസിന്റെയും, ബി എസ് പിയുടെയും സ്ഥാനർഥികൾ നേടിയ വോട്ടുകൾ പരോക്ഷമായി ബി ജെപിക്ക് അനുഗ്രഹമായിമാറുകയും ചെയ്തു. പലയിടത്തും കോൺഗ്രസ്സും ബി എസ് പി യും നേടിയ വോട്ടുകളെക്കാൾ കുറഞ്ഞ ഭൂരിപക്ഷം നേടിയാണ് ബി ജെ പി ജയിച്ചു കയറിയത്. മത നിരപേക്ഷ കക്ഷികളുടെ സഖ്യം ഉണ്ടായിരുന്നുവെങ്കിൽ ബിജെപി ക്ക് മത്സരം കടുകട്ടിയായേനെ. ചില മണ്ഡലങ്ങളിൽ ഒവൈസിയുടെ പാർട്ടി പിടിച്ച വോട്ടുകളും സമാജ് വാദി പാർട്ടിയുടെ സാധ്യതയ്ക്കു മങ്ങലേൽപ്പിച്ചിട്ടുണ്ട് .
40 സീറ്റുകൾ മാത്രമുള്ള ചെറിയ സംസ്ഥാനമായ ഗോവയിൽ 11സീറ്റുകളിലേക്ക് കോൺഗ്രസ് കൂപ്പുകുത്തിയത് ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം കാരണമാണെന്ന നിരീക്ഷണമുണ്ട്. വോട്ടിംഗ് പാറ്റേണിന്റെ പരിശോധന ആ വാദത്തെ ശരിവെക്കുന്നതുമാണ്. അങ്ങിനെ ഒരപകടം മുന്നിൽ കാണാൻ ഗോവയിൽ കോൺഗ്രസിന് കഴിഞ്ഞില്ലെന്നിടത്താണ് പരാജയം !
മണിപ്പൂരിലാവട്ടെ, കഴിഞ്ഞ 10 വർഷത്തിനിടെ നടന്ന മൂന്ന് നിയമസഭ തിരഞ്ഞെടുപ്പുകളിൽ(2012,2017,2022) ക്രമാനുഗതമായി കോൺഗ്രസിന്റെ സീറ്റ് കുറയുകയും ബി ജെ പി ശക്തി വർധിപ്പിക്കുകയുമാണ്. 2012ൽ ആകെയുള്ള 60 സീറ്റുകളിൽ 42 നേടിയ കോൺഗ്രസിനെ നേരിടാൻ പ്രതിപക്ഷത്ത് ബി ജെ പി ഉണ്ടായിരുന്നില്ല! 2017ൽ കോൺഗ്രസ് 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും 21സീറ്റ് നേടിയ ബി ജെ പി പ്രാദേശിക കക്ഷികളുടെ സഹായത്തോടെ ഭരണം പിടിച്ചു. ഇത്തവണ കോൺഗ്രസിന്റെ സീറ്റ് നില വെറും അഞ്ചാണ്.32 സീറ്റുമായി ബിജെപി ഭരണം നിലനിർത്തി.
കോൺഗ്രസ് അല്പമെങ്കിലും മത്സരിച്ചു പരാജയപ്പെട്ട ഉത്തരാഖണ്ഡിൽ ഭരണ വിരുദ്ധ വികാരം വേണ്ടുവോളമുണ്ടായിട്ടും മുതലെടുക്കാൻ ആയില്ലെങ്കിലും അഞ്ച് വർഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെ മാറി മാറി പരീക്ഷിച്ച ഭരണകക്ഷിയുടെ നിയമസഭാ പ്രാതിനിധ്യം അല്പമെങ്കിലും കുറക്കാനായത് കോൺഗ്രസിന് തെല്ലൊരാശ്വാസത്തിന് വകയായി.
ഇന്ത്യയാകെ വേരുകളുള്ള ഏറ്റവും വലിയ ജനാധിപത്യ മതേതര രാഷ്ട്രിയ സാന്നിധ്യം ആണെങ്കിലും, മതവർഗീയ -ജാതി വോട്ടുകളുടെ സമാഹരണത്തെ ഫലപ്രദമായി നേരിടാൻ, മാറിയ സാഹചര്യത്തിൽ കോൺഗ്രസിനാവുന്നില്ല എന്നതാണ് യാഥാർഥ്യം.
2024ലെ പൊതു തിരഞ്ഞെടുപ്പിൽ ആത്മവിശ്വാസത്തോട മത്സരിച്ച് ശക്തമായ ഒരു പ്രതിപക്ഷ കക്ഷിയെങ്കിലും ആയി മാറാൻ കോൺഗ്രസിന് മുന്നിൽ കടമ്പകളേറെ.