പാറശ്ശാലയില്‍ ഷാരോണിനെ കൊന്ന കേസിൽ ഗ്രീഷ്മ അറസ്റ്റിൽ; കൂട്ട് പ്രതികൾക്കായി അന്വേഷണം
October 31 | 05:28 PM
തിരുവനന്തപുരം: പാറശ്ശാലയില്‍ യുവാവിനെ കഷായം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മ അറസ്റ്റിൽ. ആശുപത്രിയിൽവച്ച് അറസ്റ്റ് രേഖപ്പെടുത്തി. പൊലീസ് കസ്റ്റഡിയിലിരിക്കേ ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണ്. 24 മണിക്കൂര്‍ നിരീക്ഷണത്തിൽ തുടരും. കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
നെടുമങ്ങാട് ഡി വൈ എസ് പി ഓഫീസിലെ ശുചിമുറിയിൽ ഉണ്ടായിരുന്ന അണുനാശിനി കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ എസ് പി ഓഫീസിലെത്തിച്ച് അറസ്റ്റും തെളിവെടുപ്പ് അടക്കം തുടര്‍ നടപടികളും പ്രതീക്ഷിച്ചിരിക്കെയായിരുന്നു നാടകീയ സംഭങ്ങൾ. സുരക്ഷക്ക് നാല് പൊലീസുകാരെ പ്രത്യേകം ചുമതലപ്പെടുത്തിയാണ് രാത്രി ഒന്നേകാലോടെ നെടുമങ്ങാട് ഡി വൈ എസ് പി ഓഫീസിലേക്ക് ഗ്രീഷ്മയെ എത്തിക്കുന്നത്.
സുരക്ഷാ പരിശോധന നടത്തിയ ശുചിമുറിയുണ്ടായിട്ടും രാവിലെ രണ്ട് പൊലീസുകാര്‍ ഗ്രീഷ്മയെ കൊണ്ടുപോയത് സ്റ്റേഷന് പുറത്തെ ശുചിമുറിയിലേക്ക്. അവിടെ വച്ചായിരുന്നു ആത്മഹത്യാശ്രമം. പൊലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടെ ഛര്‍ദ്ദിച്ച ഗ്രീഷ്മയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുരക്ഷാ വീഴ്ച വരുത്തിയ പൊലീസുകാരായ നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നിവരെ സസ്പെൻഡ് ചെയ്തു.
സംഭവത്തിൽ ഗ്രീഷ്മയെ കൂടാതെ മറ്റു പ്രതികൾ ഉണ്ടോ എന്ന രീതിയിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഗ്രീഷ്മയുടെ അമ്മക്ക് കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാമെന്ന ഷാരോണിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.