അമേരിക്കയുടെ രണ്ടു യുദ്ധ വിമാനങ്ങളും ഹെലികോപ്ടറും തകർത്ത് ഇറാൻ
April 4 | 12:10 PM
വാഷിംഗ്ടൺ: ഇറാന് മുകളിൽ വെച്ച് അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററും വെടിവെച്ചിട്ടതായി റിപ്പോർട്ട്. ഒരു എഫ്-15 യുദ്ധവിമാനം, ഒരു എ-10 വാർത്ത്ഹോഗ് (ഒരു സിംഗിൾ-സീറ്റ് യുദ്ധവിമാനം), ഒരു ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ എന്നിവയാണ് ഇറാൻ സൈന്യം തകർത്തത്. ഇന്നലെ ആദ്യത്തെ യുദ്ധവിമാനം ഇറാനിലാണ് തകർന്നുവീണത്. എന്നാൽ രണ്ടാമത്തെ യുദ്ധവിമാനം പേർഷ്യൻ ഗൾഫ് കടലിലാണ് തകർന്നുവീണത്. വെടിവെച്ചിട്ട വിമാനങ്ങളിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ രക്ഷപ്പെടുത്തിയതായി അമേരിക്ക പറയുന്നു. എന്നാൽ ഇറാനിൽ തകർന്നുവീണ യുദ്ധവിമാനത്തിലുണ്ടായിരുന്ന അമേരിക്കൻ സൈനികനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നടത്തിയ വ്യോമാക്രമണത്തിനിടെയാണ് യുദ്ധവിമാനങ്ങൾ തകർക്കപ്പെട്ടതെന്നാണ് സൂചന. അമേരിക്കയുടെ കരുത്തുറ്റ വിമാനങ്ങൾ തകർക്കപ്പെട്ടത് മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കി. ഇറാൻ സൈന്യത്തിൻ്റെ പ്രതിരോധം അമേരിക്കയുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചതായാണ് വിലയിരുത്തൽ. തൊട്ടുപിന്നാലെ വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്ക രംഗത്ത് വന്നെങ്കിലും ഇറാൻ ഇത് നിരസിച്ചു.